വെള്ളമില്ലാതെ നട്ടംതിരിയുന്ന തമിഴ്നാട്ടിലെ കര്‍ഷകരെ ഊരാക്കുടുക്കിലാക്കിയത് മാറിമാറിവന്ന സര്‍ക്കാരുകളുടെ കൊടിയ അനാസ്ഥ. ജലദരിദ്രമായ സംസ്ഥാനത്ത് വെള്ളം സംഭരിക്കാന്‍ നിര്‍മിച്ച പതിനായിരക്കണക്കിന് കൃത്രിമതടാകങ്ങളും കുളങ്ങളും പരിപാലിക്കാതെ നശിപ്പിച്ചതാണ് ഇപ്പോഴത്തെ കൃഷിനാശത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്.
കാവേരിയും വടക്കുകിഴക്കന്‍ കാലവര്‍ഷവുമാണ് തമിഴ്നാട്ടിലെ കൃഷിയുടെ ജീവന്‍. ഇതുവഴി ലഭിക്കുന്ന വെളളം സംസ്ഥാനത്തെമ്പാടുമുള്ള കൃത്രിമജലാശയങ്ങളില്‍ സംഭരിച്ചുവയ്ക്കും. വേനലായാലും കൃഷി പിടിച്ചുനിര്‍ത്തിയിരുന്നത് ഇങ്ങനെയാണ്. എന്നാല്‍ ഏരികള്‍ എന്നുവിളിക്കുന്ന ജലംസംഭരണികളില്‍ മിക്കതും ഇപ്പോള്‍ മണ്‍കൂനകളാണ്.
തമിഴ്നാട്ടില്‍ കാവേരിതടത്തിലെ ഏതുമേഖലയില്‍പ്പോയാലും ഇത്തരത്തില്‍ വറ്റിവരണ്ട, കരയിടിഞ്ഞ കുളങ്ങളും തടാകങ്ങളും കാണാം. 1500 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ചോളരാജാക്കന്മാരുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് തഞ്ചാവൂര്‍ മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വലിയ കനാലുകളും ഏരികളും. അവ പോലും സംരക്ഷിക്കാന്‍ പുതിയ ഭരണകൂടങ്ങള്‍ക്ക് താല്‍പര്യമില്ല. പണം കൊടുത്ത് കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ അധികകാലം കഴിയില്ലെന്ന തിരിച്ചറിവുപോലും അവര്‍ക്കില്ല.