ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇടംപിടിച്ചേക്കാവുന്ന 9.2 കിലോമീറ്റർ ദൂരമുള്ള തുരങ്കപാത ഏപ്രിൽ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുകയാണ്. ഉധംപൂരിലെ ചെനാനിയിൽ തുടങ്ങി റംബാനിലെ നശ്രിയിൽ തീരുന്ന ഈ തുരങ്കപാത രാജ്യാന്തര മാധ്യമങ്ങളിലെല്ലാം ഇതിനകം തന്നെ ഇടംപിടിച്ചു കഴിഞ്ഞു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പാറകളും മണ്ണും തുരന്ന് നിർമിച്ച പാതയെ കുറിച്ച് പറയാൻ ഏറെയാണ്. ഹിമാലയം തുരന്ന് നിർമിച്ച പാതയെ കുറിച്ചുള്ള പ്രധാനപ്പെട്ട വസ്തുതകൾ താഴെ.
1. തുരങ്കപാതയുടെ നീളം 9.2 കിലോമീറ്റർ
286 കിലോമീറ്റർ ദൂര പരിധിയുള്ള ഹൈവെ പാതയുടെ നിർമാണത്തിന്റെ ഭാഗമായാണ് ഹിമാലയം തുരന്ന് 9.2 കിലോമീറ്റർ നാലുവരി പാത നിര്‍മിച്ചത്. 2011 മേയ് 23 നാണ് പാതയുടെ നിർമാണം തുടങ്ങുന്നത്. 3,720 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. ഓസ്ട്രിയൻ ടണൽ മെത്തേഡ് സാങ്കേതികത ഉപയോഗിച്ച് ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസ് ആണ് പാത നിർമിച്ചത്.
2. തുരങ്ക പാതയിൽ രാജ്യാന്തര നിലവാരമുള്ള ടെക്നോളജി
തുരങ്കപാതയിൽ രാജ്യാന്തര നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ടണൽ കൻട്രോൾ സിസ്റ്റമാണ് നടപ്പിലാക്കിയിരിക്കുന്നത്. ഏതുസമയവും ആശയവിനിമയം നിയന്ത്രിക്കുന്ന സംയോജിത സംവിധാനം ശ്രദ്ധേയമാണ്. വായുസഞ്ചാരത്തിന് പ്രത്യേകം വഴികൾ, നിരീക്ഷണ ക്യാമറകൾ, എസ്ഒഎസ് കോള്‍ ബോക്‌സ് (അപകടം സംഭവിച്ചാൽ വിളിച്ചു അറിയിക്കാനുള്ള സംവിധാനം), സ്വയം പ്രവര്‍ത്തിക്കുന്ന അഗ്‌നിശമന സിസ്റ്റങ്ങള്‍, എഫ്എം സിഗ്‌നല്‍ റിപ്പീറ്റര്‍ തുടങ്ങി സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്.
3. ഒരു പാതയ്ക്ക് രണ്ടു തുരങ്കങ്ങൾ
രണ്ടു തുരങ്കങ്ങൾ ചേർന്നതാണ് ഈ ഹൈവേ തുരങ്ക പാത. പ്രധാന പാതയ്ക്ക് 13 മീറ്റർ വ്യാസമുണ്ട്. സമാന്തരമായി നിർമിച്ച രണ്ടാം പാതയ്ക്ക് ആറു മീറ്റർ വ്യാസമാണ്. ഈ രണ്ടു പാതകളും ബന്ധിപ്പിക്കാൻ നിരവധി ചെറിയ പാതകളുമുണ്ട്. പ്രധാന പാതയിൽ എന്തെങ്കിലും ട്രാഫിക് തടസ്സം നേരിട്ടാൽ രണ്ടാം പാത ഉപയോഗപ്പെടുത്താം. അടിയന്തര ഘട്ടങ്ങളിലും രണ്ടാം പാത ഉപയോഗിക്കാം.
4. വായു സഞ്ചാരത്തിന് പ്രത്യേകം സംവിധാനങ്ങൾ
ഇത്രയും ദൈർഘ്യമുള്ള തുരങ്കപാതകയിൽ വായു സഞ്ചാരം പ്രധാന ഘടകം തന്നെയാണ്. ഇതിനായി അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാന പാതയിൽ ഓരോ 100 മീറ്ററിലും വായു ലഭിക്കാൻ സംവിധാനമുണ്ട്. അകത്തെ പുകയും മറ്റു വായു മലിന പ്രശ്നങ്ങളും പരിഹരിക്കാൻ പ്രത്യേകം ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പുറത്തെ വെളിച്ചം പോലെ അകത്തും തോന്നിപ്പിക്കാൻ ലൈറ്റിങ് ഒരുക്കിയിട്ടുണ്ട്.
5. 124 ക്യാമറകൾ, വേഗം 50 കി.മീ
തുരങ്കത്തിനുള്ളിൽ വാഹനങ്ങൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്ററാണ് പരിധി. കൂടാതെ ലോ ബീമില്‍ ഹെഡ്‌ലൈറ്റ് പ്രകാശിപ്പിക്കുകയും വേണം. തുരങ്കപാതയിലെ ഓരോ നീക്കവും നിരീക്ഷിക്കാനായി 124 ക്യാമറകളും കൻട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. അകത്തെ ചൂട് നിരീക്ഷിക്കാനും ക്രമീകരിക്കാനും സംവിധാനമുണ്ട്. യാത്രക്കാരെ സഹായിക്കാൻ ഓരോ 150 മീറ്ററിലും ഫോൺ സംവിധാനം, മൊബൈൽ റെയ്ഞ്ച് ലഭിക്കാനും സജ്ജീകരണങ്ങളുണ്ട്.