പുതുസാമ്പത്തികവര്‍ഷത്തില്‍ കറന്‍സി ഇടപാടുകള്‍ രണ്ടുലക്ഷം രൂപയ്ക്കുമാത്രം. കറൻസി ഉപയോഗത്തിൽ ഇന്നുമുതൽ വരുന്ന മാറ്റങ്ങൾ: രണ്ടുലക്ഷം രൂപയിൽ കവിഞ്ഞ ഒരു ഇടപാടും പണമായി പാടില്ല. നിരോധനം ലംഘിച്ചാൽ തുല്യതുക പിഴയായി ഈടാക്കും. പണം സ്വീകരിക്കുന്നത് ആരോ, ആ വ്യക്‌തിയാണു പിഴ നൽകേണ്ടത്. അഞ്ചുലക്ഷം രൂപയുടെ വാഹനം പണമായി നൽകി വാങ്ങിയെന്നു കരുതുക. വിൽപനക്കാരൻ അഞ്ചുലക്ഷം രൂപ പിഴ നൽകേണ്ടിവരും. രണ്ടുലക്ഷം രൂപയിൽ കൂടുതൽ സമ്മാനമായി നൽകുകയോ സ്വീകരിക്കുകയോ ചെയ്യുന്നതു പണമായിട്ടാകരുത്. സ്വീകരിക്കുന്നയാൾ തുല്യതുക പിഴയായി നൽകണം.
അതേസമയം, ബാങ്കിങ് സേവനങ്ങൾ ഈ സാമ്പത്തികവർഷം പൊളളും. സ്വകാര്യബാങ്കുകൾക്ക് പിന്നാലെ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും എ.ടി.എം. സേവനങ്ങൾക്കുമുള്ള സർവീസ് ചാർജ് എസ്.ബി.ഐയും കൂട്ടി. ഇന്നുമുതൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഇരുപതുരൂപമുതൽ 100 രൂപവരെ പിഴ ഈടാക്കുകയും ചെയ്യും. എല്ലാ ചാർജുകൾക്കും പിഴകൾക്കും ഒപ്പം പതിനാലരശതമാനം സേവനനികുതിയും അടക്കേണ്ടിവരും.
സർവീസ് ചാർജിന്റെയും പിഴയുടെയും പേരിൽ ബാങ്കിങ് മേഖലയിൽ വൻ കൊള്ളയ്ക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. എസ്.ബി.ഐ ഇടപാടുകാരൻ എസ്.ബി.ഐ എ.ടി.എമ്മിൽ നിന്ന് ഒരുമാസം അഞ്ചുതവണയിൽ കൂടുതൽ പണം പിൻവലിച്ചാൽ ഈടാക്കുന്ന തുക അഞ്ചിൽ നിന്ന് പത്തുരൂപയാക്കി. മറ്റ്ബാങ്കുകളുടെ എ.ടി.എമ്മിൽ നിന്നെങ്കിൽ ഇരുപത് രൂപ ഈടാക്കും. പണരഹിത ഇടപാടുകള്‍ക്ക് ഇത് യഥാക്രമം അഞ്ചുരൂപയും എട്ടുരൂപയുമാണ്.
മെട്രോനഗരങ്ങളിലെ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് അയ്യായിരം രൂപവേണം. ഇല്ലെങ്കിൽ 100 രൂപ വരെയാണ് പിഴ. ഇത് കേരളത്തിന് ബാധകമല്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പടെയുള്ള നഗരങ്ങളിൽ 3000 രൂപ മിനിമം ബാലൻസില്ലെങ്കിൽ 40 മുതൽ 80 രൂപവരെ പിഴയീടാക്കും. കരുനാഗപ്പള്ളി, പാല പോലെയുള്ള അർധനഗരങ്ങളിലെ അക്കൗണ്ടിൽ 2000 രൂപ മിനിമം ബാലൻസ് വേണം.
ഇല്ലെങ്കിൽ പിഴ 25 മുതൽ 50 രൂപവരെ. ഗ്രാമപ്രദേശങ്ങളിൽ 1000 രൂപ മിനിമം ബാലൻസ് ഇല്ലെങ്കിൽ 20 മുതൽ 50 രൂപ വരെ പിഴയീടാക്കും. 25000 രൂപയിൽ താഴെ മിനിമംബാലൻസുള്ള അക്കൗണ്ടുടമ ബാങ്ക് ശാഖയിൽ നിന്ന് രണ്ടുതവണയിൽ കൂടുതൽ പണം പിൻവലിച്ചാൽ 50 രൂപ സർവീസ് ചാർജ്. മുമ്പ് നാലുതവണ സൗജന്യമായി പിൻവലിക്കാമായിരുന്നു. മാസം 3 തവണയിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ 50 രൂപ സർവീസ് ചാർജ് നിലവിൽ ഈടാക്കുന്നുണ്ട്.