ഗുജറാത്തില്‍ ഇനിമുതൽ പശുവിനെകൊല്ലുന്നത് ജീവപര്യന്തംശിക്ഷ ലഭിക്കാവുന്നകുറ്റം. സംസ്ഥാനത്തെ ഗോസംരക്ഷണനിയമം നിയമസഭ ഭേദഗതിചെയ്തു. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംഘപരിവാർ ആവശ്യപ്രകാരമാണ് ബിജെപി സർക്കാരിൻറെ പുതിയ നിയമഭേദഗതി.
പശുവിനെകൊല്ലുന്നതിനും ഇറച്ചികടത്തുന്നതിനും നിരോധനം ഏർപ്പെടുത്തുന്ന 1954ലെ ആനിമൽ പ്രിസർവേഷൻ ആക്ട്, ഗുജറാത്ത് നിയമസഭ നേരത്തെ ഭേദഗതിചെയ്തിരുന്നു. 2011ൽ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു ഈ ഭേദഗതി. ഇതനുസരിച്ച് ഗോവധനിരോധനം നിലവിലുളള ഗുജറാത്തിൽ പശുവിനെ കടത്തുന്നതും, കൊല്ലുന്നതും പത്തുവർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമയിരുന്നു. ഈ നിയമമാണ് വീണ്ടും ഭേദഗതി ചെയ്തത്. നിയമസഭ അംഗീകരിച്ച പുതിയനിയമപ്രകാരം പശുവിനെകൊല്ലുന്നത് ഇനിമുതൽ ജീവപര്യന്തംശിക്ഷ ലഭിക്കാവുന്നകുറ്റമാണ്.
പശുവിൻറെ ഇറച്ചി കടത്തുന്നത് ഏഴുമുതൽ പത്തുവർഷംവരെ തടവുലഭിക്കാവുന്ന കുറ്റവും. കടത്താനുപയോഗിക്കുന്ന വാഹനയുടമയിൽനിന്ന് ഒരുലക്ഷംരൂപ പിഴയീടാക്കാനും വാഹനംപിടിച്ചെടുക്കാനും പൊലീസിന് അധികാരമുണ്ടായിരിക്കും. പശുവിനെ കടത്തുന്നത് സംബന്ധിച്ചകേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, അത്തരക്കാ്‍ക്ക് കടുത്തശിക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ നേരത്തെ വിജയ് രൂപാണി സർക്കാരിനെ സമീപിച്ചിരുന്നു. ഇക്കാരണത്താലും, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലുമാണ് ബിജെപി സർക്കാരിൻറെ പുതിയ നിയമഭേദഗതി.