ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റത്തിനു പിന്നാലെ യോഗി ആദിത്യനാഥ് എടുത്തത് 50 തീരുമാനങ്ങൾ. ഒരു മന്ത്രിസഭാ യോഗം പോലും ചേരാതെയാണ് ഇത്രയും തീരുമാനങ്ങൾ എടുത്തത്. അതേസമയം, പുതിയ മുഖ്യമന്ത്രിയുടെ നടപടികളോട് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.
അനധികൃത അറവുശാലകൾ അടച്ചുപൂട്ടുകയെന്ന നടപടിയും ആന്റി–റോമിയോ സ്ക്വാർഡിന്റെ രൂപീകരണവുമാണ് നടപടികൾ ഏറെ ശ്രദ്ധേയമായത്. ഇവ രണ്ടിനും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതും. അനധികൃത അറവുശാലകൾ അടച്ചുപൂട്ടുന്നതിനെതിരെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു രൂപീകരിച്ച ആന്റി–റോമിയോ സ്ക്വാർഡ് സദാചാരഗുണ്ടായിസം കാണിക്കുന്നുവെന്നാണ് ആരോപണം.
സർക്കാർ ഒാഫീസുകളിൽ ഹാജർ രേഖപ്പെടുത്തുന്നതിനായി ബയോമെട്രിക് മെഷിനുകൾ സ്ഥാപിച്ചതും രാവിലെ പത്തുമണിക്ക് മുൻപ് ഉദ്യോഗസ്ഥർ എത്തണമെന്നുമുള്ള നിർദേശം സാധാരണക്കാരെ സഹായിക്കുന്നതാണ്. സർക്കാർ ഒാഫിസുകളിൽ പാൻമസാല, പ്ലാസ്റ്റിക് എന്നിവയുടെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയതിനോടു നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മാനസസരോവർ തീർഥാടനത്തിന് പോകുന്നവർക്കുള്ള ഗ്രാൻഡ് തുക 50,000 രൂപയിൽനിന്നും ഒരു ലക്ഷമാക്കി ഉയർത്തിയ നടപടിയും ഡൽഹിയിൽ തീർഥാടകർക്കായി മാനസസരോവർ ഭവൻ സ്ഥാപിക്കുമെന്ന വാഗ്ദാനവും കയ്യടി നേടി.
ജൂൺ 15ന് മുൻപ് സംസ്ഥാനത്തെ റോഡുകളുടെ മോശം സ്ഥിതി മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിനും ജനങ്ങളുടെ മികച്ച പിന്തുണയാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരും ഫയലുകൾ വീട്ടിൽ കൊണ്ടുപോയി പരിശോധിക്കുന്നത് അവസാനിപ്പിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും റിസപ്ഷനിൽ ഒരു വനിത പൊലീസും ഒരു പുരുഷ പൊലീസും വേണമെന്ന് നിർദേശം നൽകി. പൊലീസ്‍സേനയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പരാതിയുമായി എത്തുന്ന സ്ത്രീകളുടെ സൗകര്യത്തിനും വേണ്ടിയാണ് നടപടി.
സർക്കാർ ഒാഫിസുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. രാഷ്ട്രീയ നേതാക്കൾക്ക് അനാവശ്യമായി നൽകുന്ന സുരക്ഷ നീക്കണം. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഉദ്യോഗസ്ഥരും മന്ത്രിമാരും സ്വത്ത് വിവരം വെളിപ്പെടുത്തണം. അനാവശ്യമായി സ്കൂൾ സമയത്ത് അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കരുത്– തുടങ്ങിയ നിർദേശങ്ങളാണ് യോഗി അധികാരമേറ്റതിനു ശേഷം മുന്നോട്ടുവച്ചത്.