പശുക്കളെ കൊല്ലുന്നവരുടെ കയ്യുംകാലുകളും തല്ലിയൊടിക്കുമെന്ന് ഉത്തർപ്രദേശിൽനിന്നുള്ള ബിജെപി എംഎല്‍എ. 2013ലെ മുസഫർനഗർ കലാപക്കേസിലെ ആരോപണവിധേയനായ വിക്രം സൈനിയാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഉത്തർപ്രദേശിൽ ബിജെപി നേടിയ വൻ വിജയത്തിൽ മതിമറന്ന് അനാവശ്യപ്രസ്താവനകൾ നടത്തുന്നതിൽനിന്നു നേതാക്കൾ ഒഴിഞ്ഞുനിൽക്കണമെന്ന യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പിനുശേഷമാണു സൈനിയുടെ പ്രസ്താവന.
വന്ദേമാതരം എന്നു പറയാൻ മടിക്കുന്നവരുടെയും ഭാരത് മാതാ കീ ജയ് എന്നു വിളിക്കാൻ വേദനയുള്ളവരുടെയും ഗോക്കളെ മാതാവായി കണക്കാക്കാൻ മടിയുള്ളവരുടെയും അവയെ കൊല്ലുന്നവരുടെയും കൈയും കാലും തല്ലിയൊടിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നെന്നാണ് സൈനിയുടെ പ്രസ്താവന. ഇത്രയും പറഞ്ഞതോടെ ജനക്കൂട്ടത്തിൽനിന്നു വൻ കയ്യടിയാണ് സൈനിക്കു ലഭിച്ചതെന്ന് വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽനിന്നു വ്യക്തമാണ്. പ്രതിജ്ഞ പാലിക്കാൻ ഞങ്ങൾ തയാറാണ്. നടപടിയെടുക്കാൻ യുവാക്കളുടെ സംഘം ഉണ്ടെന്നും സൈനി വ്യക്തമാക്കുന്നു.
അധികാരത്തിൽ കയറിയതിനുപിന്നാലെ അനധികൃത / യന്ത്രവൽകൃത അറവുശാലകളെ നിരോധിച്ച് ആദിത്യനാഥ് ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്തു പശുക്കളെ കൊല്ലുന്നതു നിയമവിരുദ്ധവുമാണ്. എന്നാൽ നിസാര കാരണങ്ങൾ പറഞ്ഞ് അധികൃതർ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള അറവുശാലകൾ അടച്ചുപൂട്ടുന്നതിൽ വൻതോതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സൈനിയുടെ പ്രസ്താവന വിവാദമാകുന്നത്.