സ്വത്തു കേസിൽ തടവുശിക്ഷയനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്കു പാരപ്പന അഗ്രഹാര ജയിൽ അധികൃതർ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതായി സഹതടവുകാരുടെ ആരോപണം.
ജയിൽ വസ്ത്രമായ വെള്ള സാരിക്കു പകരം ശശികല ചുരിദാർ ധരിക്കുന്നതായും ജയിൽഭക്ഷണത്തിനു പകരം വീട്ടിൽ നിന്നുള്ള ആഹാരം കഴിക്കുന്നുവെന്നുമാണു പ്രധാന ആക്ഷേപം. ഭാരിച്ച ജോലികൾ ഒഴിവാക്കി ഒഴിവുസമയങ്ങളിൽ തോട്ടം നനയ്ക്കലാണ് ഇവർക്കു നൽകിയിരിക്കുന്നതത്രേ. ജയിലിലേക്കു പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനും മറ്റു തടവുകാരെപ്പോലെ പൊക്കം കുറഞ്ഞ ബി-ഗേറ്റുകളല്ല ഉപയോഗിക്കുന്നതെന്നും പരാതിയുണ്ട്.
നടുവളച്ചു കുനിഞ്ഞു കടക്കേണ്ട ബി–ഗേറ്റുകൾക്കു പകരം ഉദ്യോഗസ്ഥരും മറ്റും ഉപയോഗിക്കുന്ന വഴിയിലൂടെയാണു ശശികലയുടെ യാത്രയെന്നാണ് ആരോപണം. എന്നാൽ ഇത്തരം ഇളവുകൾ മുൻപും പലർക്കും നൽകിയിട്ടുണ്ടെന്നും അസ്വാഭാവികമായി ഒന്നുമില്ലെന്നുമാണു ജയിൽ അധികൃതരുടെ നിലപാട്. ജയിലിൽ സഹോദരഭാര്യ ജെ. ഇളവരശിയുടെ സഹായത്തോടെ ശശികല ആത്മകഥാ രചനയ്ക്കുള്ള ഒരുക്കങ്ങളിലാണെന്നാണു വിവരം.