കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി നൽകിയ മാനനഷ്ടക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്ക് എതിരെ കുറ്റം ചുമത്തി. കേസ് കോടതി മേയ് 20നു പരിഗണിക്കും. കേജ്‍രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ ഹാജരായി. എന്നാൽ, ജയ്റ്റ്ലി കോടതിയിൽ ഹാജരാകാതിരുന്നതിനെ പ്രതിഭാഗം ചോദ്യം ചെയ്തു.
വാദി ഹാജരാകാത്ത സാഹചര്യത്തിൽ കേസ് മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യം. ജയ്റ്റ്ലി പ്രസിഡന്റായിരിക്കെ ഡൽഹി ക്രിക്കറ്റ് ഭരണസമിതി അഴിമതി നടത്തിയെന്ന് കേജ്‍രിവാളും സംഘവും നേരത്തേ ആരോപിച്ചിരുന്നു. എഎപി നേതാക്കളായ അശുതോഷ്, കുമാർ വിശ്വാസ്, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ദീപക് വാജ്പേയി എന്നിവരും കേസിൽ പ്രതികളാണ്.