തീവ്രഹിന്ദുത്വ മുഖമുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം ഗോശാലയുടെ മുഖ്യ മേൽനോട്ടക്കാർ രണ്ട് മുസ്‌ലിം ചെറുപ്പക്കാരാണ്. ഗോരഖ്നാഥ് ക്ഷേത്രത്തിലേക്കു വേണ്ട പാലും തൈരും സൂക്ഷിക്കുന്നതും കൈമാറുന്നതുമാണ് മുഹമ്മദ് മാനിന്റേയും യാസിൻ അൻസാരിയുടേയും പ്രധാന ജോലി. മഠത്തിന്റെ ഭരണനിർവ്വഹണ സഹായികളായും പത്തോളം മുസ്‌ലിങ്ങൾ പ്രവർത്തിക്കുന്നു.
തീവ്രഹിന്ദുത്വ പ്രസ്താവനകൾ നടത്തി കുപ്രസിദ്ധി നേടിയ നേതാവാണ് യോഗി ആദിത്യനാഥ്. എന്നാൽ സ്വന്തം സ്ഥലമായ ഗോരഖ്പൂരിലെ ക്ഷേത്രത്തിൽ അദ്ദേഹം തികഞ്ഞ മതേതരവാദിയാണ്. ഇതാണ് യോഗിയുടെ ഗോശാലയുടെ മുഖ്യ മേൽനോട്ടക്കാരായ രണ്ടു മുസ്ളീം ചെറുപ്പക്കാരുടെ സാക്ഷ്യപത്രം.
കുട്ടിയായിരുന്നപ്പോൾ അച്ഛന്റെ കൈ പിടിച്ചാണ് മുഹമ്മദ് മാൻ ക്ഷേത്രത്തിലെത്തിയത്. അതിരാവിലെ ഗോശാലയിലെത്തുന്ന യോഗിയുടെ ഒപ്പം കൂടി എല്ലാം കണ്ടും കേട്ടും പഠിച്ചു. പിന്നെ മുഖ്യ മേൽനോട്ടക്കാരനുമായി.
ലഖ്നൗവിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഒരുക്കുന്ന ഗോലയുടെ മേൽനോട്ടക്കാരനായി അദ്ദേഹത്തോടൊപ്പം പോകാനൊരുങ്ങുകയാണ് മുഹമ്മദ് മാൻ.