ആശ്രിത നിയമനം വഴി മകനു സർക്കാർ ജോലി ലഭിക്കാനായി വിരമിക്കാൻ ഒരാഴ്ച ബാക്കിനിൽക്കേ പിതാവ് ജീവനൊടുക്കി. വെല്ലൂർ ജില്ലയിലെ കാട്പാടി ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസിലെ പ്യൂൺ മഹാലിംഗം (58) ആണു ജീവനൊടുക്കിയത്. മാർച്ച് 31നു വിരമിക്കേണ്ടതായിരുന്നു. മകനു ജോലി ഇല്ലാത്തതിലുള്ള വിഷമമാണു ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നു പൊലീസ് സംശയിക്കുന്നു.
ഇന്നലെ രാവിലെ ഓഫിസ് പരിസരത്താണു ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. രാവിലെ ഒൻപതിനു മഹാലിംഗം ഓഫിസിലെത്തി. ഓഫിസിലെ രാത്രികാവൽക്കാരനായ കാളിയപ്പൻ അപ്പോൾത്തന്നെ പ്രഭാതഭക്ഷണം കഴിക്കാനായി പുറത്തുപോകുകയും ചെയ്തു. രാവിലെ 10.15നു കാളിയപ്പൻ തിരിച്ചെത്തിയപ്പോഴാണ് ഓഫിസ് പരിസരത്തെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ മഹാലിംഗത്തെ കണ്ടെത്തിയത്.
കടുത്ത നിരാശയിലാണു താനെന്നു കാണിച്ചു മഹാലിംഗം എഴുതിയ ആത്മഹത്യാക്കുറിപ്പ് പോക്കറ്റിൽനിന്നു കണ്ടെത്തി. സഹപ്രവർത്തകരിൽനിന്ന് അപമാനം േനരിട്ടിരുന്നുവെന്നും കത്തിൽ പറയുന്നു. വ്യക്തിപരമായ കാരണങ്ങളാലാണു മഹാലിംഗം ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. ജോലി ഇല്ലാത്തതിനെ ചൊല്ലി മഹാലിംഗവും മകനും തമ്മിൽ വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്നു ഭാര്യ അമുദവല്ലി പൊലീസിനു മൊഴി നൽകി.