മഹാരാഷ്ട്രയിലെ ആരോഗ്യമേഖലയെ സ്തംഭിപ്പിച്ച് ഡോക്ടർമാരുടെ സമരം ആറാം ദിവസം. മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ സമരത്തിന് ഐഎംഎ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ അരലക്ഷത്തിലധികം ഡോക്ടർമാരാണ് പണിമുടക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല നിശ്ചലമായി.
മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ് ഡോക്ടർമാർ തുടങ്ങിവച്ച സമരത്തിന് ഐഎംഎ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്രയിലെ ആരോഗ്യമേഖല പൂർണസ്തംഭനത്തിലെത്തി. നേരത്തെയുണ്ടായിരുന്ന നാലായിരത്തിനു പുറമെ, ഐഎംഎയിൽ അംഗങ്ങളായ സർക്കാർ-സ്വകാര്യ മേഖലയിലെ നാല്പതിനാലായിരത്തോളം ഡോക്ടർമാരാണ് പിന്തുണ അറിയിച്ചത്. മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ അത്യാഹിത വിഭാഗങ്ങളിലും ഇതോടെ സമരം ബാധിച്ചുതുടങ്ങി. പ്രതിഷേധ സൂചകമായി ഡൽഹിയിലെ റസിഡന്റ് ഡോക്ടർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടർസ് അംഗങ്ങൾ ഹെൽമെറ്റ് ധരിച്ചാണ് ആശുപത്രിയിലെത്തിയത്.
എന്നാൽ, സമരംതുടരുന്ന ഡോക്ടർമാർക്കെതിരെ മഹാരാഷ്ട്ര സർക്കാർ നടപടിയും സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട് . പണിമുടക്ക് നടത്തിയ അറുനൂറ് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. 1200 ഡോക്ടർമാർക്ക് കരണംകാണിക്കൽ നോട്ടീസ് അയച്ചു. ജോലിയിൽ പ്രവേശിക്കാത്തവരുടെ ആറു മാസത്തെ ശമ്പളം നൽകില്ലെന്നും മഹാരാഷ്ട്ര സർക്കാർ മുന്നറിയിപ്പ് നൽകി. ആശുപത്രിളിൽ രോഗികൾക്കൊപ്പം ആളുകൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും സുരക്ഷ ഗാർഡുകളെ നിയമിക്കുമെന്നും സർക്കാർ പറഞ്ഞു.
അതേസമയം, ബോംബെ ഹൈക്കോടതി ഉത്തരവ് ലംഘിച്ചും സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. സമരം നിർത്തി ജോലിയിൽ പ്രവേശിക്കാൻ ബോംെബ ഹൈകോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നെങ്കിലും അത് അനുസരിക്കാൻ ഡോക്ടർമാർ തയ്യാറായിരുന്നില്ല. മഹാരാഷ്ട്ര ധുലേയിലും, മുംബൈ സയൺ ആശുപത്രിയിലും രോഗിയുടെ ബന്ധുക്കൾ ഡോക്ടർമാരെ ക്രൂരമായി മർദിച്ചതാണ് സമരത്തിലേക്ക് നയിച്ചത്. അടിയന്തിരമായി സുരക്ഷ ക്രമീയേകാരണങ്ങൾ നടപ്പാക്കാതെ പിന്മാറില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്.