ബെംഗളൂരു നഗരത്തെ നിശ്ചലമാക്കി അങ്കണവാടി ജീവനക്കാരുടെ സമരം. ശമ്പളവർധന ആവശ്യപ്പെട്ടുള്ള സമരത്തിനായി ആയിരക്കണക്കിന് സ്ത്രീകളാണ് രാപ്പകൽ വ്യത്യാസമില്ലാതെ നഗരത്തിൽ തമ്പടിച്ചിരിക്കുന്നത്.
അങ്കണവാടി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 10, 000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ സ്ത്രീകൾ സമരം ആരംഭിച്ചത്. നൂറിൽ താഴെ സ്ത്രീകളുമായി തുടങ്ങിയ സമരത്തിലേക്ക് കർണാടകയിലെ 25ജില്ലകളിൽ നിന്നെത്തിയ സമരക്കാർ കൂടി ചേർന്നതോടെ നഗരം നിശ്ചലമായി. സമരവേദിയായ ഫ്രീഡം പാർക്കിനു ചുറ്റുമുള്ള പ്രധാന നിരത്തുകൾ സ്ത്രീകൾ കൈയേറി. ദിനംപ്രതി സമരക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
സന്നദ്ധ സംഘടനകളും ചില രാഷ്ട്രീയ കക്ഷികളും എത്തിച്ചുകൊടുക്കുന്ന ഭക്ഷണവും വെള്ളവുമാണ് സമരക്കാരുടെ ആശ്രയം. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ അടുത്തമാസം നിശ്ചയിച്ചിട്ടുള്ള ചർച്ച പരിഗണിച്ചു പ്രക്ഷോഭം പിൻവലിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം സമരക്കാർ നിരസിച്ചു.