അർബുദം മാനവരാശി അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നുവെന്നും വ്യക്തി തലത്തിലും സമൂഹ തലത്തിലുമുളള ശ്രദ്ധയും ബോധവല്‍ക്കരണവും നാല്‍പതുശതമാനത്തോളം രോഗ പ്രതിരോധത്തിന് സഹായകമാകുമെന്നും അല്‍ റബീഹ് ഡെന്റല്‍ സെന്ററിലെ ഡോ. അഭിഷേക് സവിര്‍മത് പറഞ്ഞു. മീഡിയ പ്‌ളസ്, ആന്റി സ്‌മോക്കിങ് സൊസൈറ്റി, ഫ്രണ്ട്സ് കള്‍ചറല്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ലോക കാന്‍സര്‍ ദിനാചരണ ബോധവല്‍ക്കരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പല അർബുദങ്ങളും പാരിസ്ഥിതിക കാരണങ്ങളാലും തെറ്റായ ജീവിത ശൈലി കാരണവുമാണ് വളരുന്നത്. അതുകൊണ്ട് തന്നെ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ തുടര്‍ച്ചയായി നടക്കണം. ഏതെങ്കിലും പ്രത്യേക ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ വിപ്‌ളവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകും. അമിതമായ പുകവലി, മദ്യപാനം, വെറ്റില മുറുക്ക്, പാന്‍ പരാഗുകള്‍ തുടങ്ങിയവയാണ് വായിലേയും തൊണ്ടയിലേയും കാന്‍സറിന്റെ പ്രധാന കാരണങ്ങള്‍. ഈ തെറ്റായ ശീലങ്ങള്‍ ഒഴിവാക്കിയാല്‍ ഭീകരമായ കാന്‍സറിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടാം. കാന്‍സറിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഇത് ഭീതി ജനിപ്പിക്കുകയും ചികില്‍സാ നടപടികള്‍ പ്രയാസകരമാക്കുകയും ചെയ്യുന്നു. ആദ്യ ഘട്ടത്തിൽ തന്നെ രോഗനിര്‍ണയം നടത്താനായാല്‍ തൊണ്ടയിലേയും വായിലേയും കാന്‍സറുകൾ പൂര്‍ണമായി സുഖപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തര്‍ സ്റ്റാര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ടി. എം. കബീര്‍, ക്‌ളാസ് ഇന്റര്‍നാഷനല്‍ മാനേജിങ് ഡയറക്ടര്‍ ജോണ്‍ പ്രിന്‍സ് ഇടിക്കുള, ചാലിയാര്‍ ദോഹ പ്രസിഡന്റ് മഷ്ശ്ഹൂദ് തിരുത്തിയാട്, ഷാജി മോനായ്, ഷൈനി കബീര്‍ സംസാരിച്ചു. അല്‍ റബീഹ് ഡെന്റല്‍ സെന്റര്‍ കോര്‍പ്പറേറ്റ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് ജി. നായര്‍, ഡോ. ഹാഷിം അല്‍ സൈദ് ഓഡിറ്റിംഗ് ഓഫീസ് ജനറല്‍ മാനേജര്‍ അബ്ദുല്‍ വി.കെ.ഹമീദ് എന്നിവര്‍ സംബന്ധിച്ചു. മീഡി പ്‌ളസ് സിഇഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഷറഫുദ്ദീന്‍ തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാന്‍, ജോജിന്‍ മാത്യൂ, ആനന്ദ് തോമസ്, ഫ്‌ളോറ, ഖാജാ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.