സൗദി അറേബ്യയിൽ വനിതകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകുന്ന നിയമനിർദേശത്തിൽ സൗദി അമീർ തലാൽ ബിൻ അബ്ദുൽ അസീസ് ഒപ്പു വച്ച വാർത്ത സൗദിയിൽ ഒരിക്കൽ കൂടി 'വനിതാഡ്രൈവിങ് ' ചർച്ചയാക്കി. സൗദിയിൽ സ്ത്രീമുന്നേറ്റത്തിന് കുതിപ്പുണ്ടാക്കുന്നതായിരിക്കും പുതിയ നീക്കമെന്നാണ് രാഷ്ട്രീയ സാമൂഹിക നിരീക്ഷകരുടെ വിലയിരുത്തൽ. സൗദിവിഷൻ 2030 ൻറെ ഭാഗമായുള്ള പുരോഗമന കാൽവയ്പ്പായി വിഷയത്തെ നോക്കിക്കാണു ന്നവരുമുണ്ട്.
മതപരവും സാമൂഹികവുമായ സൗദിസ്ത്രീകളുടെ പശ്ചാത്തലം രാജ്യാന്തര ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. സ്ത്രീകളുടെ ശിരോവസ്ത്രത്തിനു വിലക്ക് വരുന്ന സാഹാചര്യങ്ങളിൽ പല അറബ് രാജ്യങ്ങളിലും സ്ത്രീമുന്നേറ്റം ശക്തിപ്രാപിക്കുകയാണ്.
തൊഴിൽമേഖലയിലേക്ക് അനുദിനം പ്രവഹിക്കുന്ന സൗദി വനിതകൾക്ക് സ്വന്തം വാഹനം ഓടിച്ചുപോകാൻ കഴിയാത്തത് മൂലമുണ്ടാകുന്ന പ്രയാസങ്ങൾ വിവരണാതീതമാണ്. അപരിചിതനായ ടാക്സി ഡ്രൈവറുടെ കൂടെ യാത്ര ചെയ്യുന്നതിലേറെ സുരക്ഷിതത്വം സ്വയം വാഹനമോടിക്കുന്നതാണെന്നു ഡ്രൈവിങ് ലൈസൻസ് നൽകുന്നതു സംബന്ധിച്ച ചർച്ചകളിൽ ഉയർന്നുവന്നിരുന്നു. ഒരു സൗദി വനിതയെ പാക്കിസ്ഥാൻ ഡ്രൈവർ ശല്യം ചെയ്യുന്ന വീഡിയോ പ്രചരിച്ചതും ഇത്തരം വാദങ്ങളെ സാധൂകരിക്കുന്നതായി . വാഹനം ഓടിക്കാനുള്ള അവകാശം വകവെച്ചു കൊടുക്കുന്നതിലൂടെ സൗദി സ്ത്രീ കൂടുതൽ സുരക്ഷിതയാകുക മാത്രമല്ല , സാമ്പത്തിക ബാധ്യത കുറയുമെന്നും അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടി. ഓരോ ദിവസവും തൊഴിലിടങ്ങളിൽ എത്താൻ ഡ്രൈവറെ ആശ്രയിക്കുന്നത് അധിക ബാധ്യത ആയാണ് അവർ ചൂണ്ടിക്കാട്ടിയത്.
കാലോചിതമായ മാറ്റമാണ് സൗദിയിൽ കൊണ്ടുവരുന്നത്. സൗദി സാംപത്തിക, സാമൂഹിക , തൊഴിൽ രംഗങ്ങളിൽ വനിതകളുടെ സാന്നിധ്യം അടിക്കടി വർധിക്കുകയാണ്. പുതിയ ചുവടുവയ്പ്പ് സൗദി അറേബ്യയെ അടിമുടി മാറ്റുമെന്നാണ് കരുതുന്നത്. തൊഴിൽമേഖലയിൽ സ്ത്രീമുന്നേറ്റം ദൃശ്യമാകുന്നതോടൊപ്പം വിവാഹം വൈകുന്നതും സൗദിയിൽ ഇപ്പോൾ ‘സ്ത്രീ സഹജ’സമ്പ്രദായമായിരുന്നു. പിതാവ് , ഭർത്താവ് , സഹോദരൻ, തുടങ്ങിയ ഉറ്റവരോടൊപ്പം യാത്ര ചെയ്യണമെന്ന നിയമവും വരും കാലങ്ങളിൽ അസാധുവാകുമെന്നാണ് സൂചന. സ്വതന്ത്ര യാത്രയുടെ വാതായനവും വനിതകൾ ക്കു മുൻപിൽ തുറക്കാൻ അധികനാൾ കാത്തിരിക്കേണ്ടി വരില്ല.
2009 ൽ യു എൻ റിപ്പോർട്ട് പ്രകാരം വനിതകളുടെ അവകാശങ്ങൾ വകവെച്ചു നൽകുന്നതിൽ സൗദി ഇതര രാജ്യങ്ങൾക്കിടയിൽ 59 - സ്ഥാനത്താണ് . 2006 ൽ 177 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വനിതകളുടെ അവകാശങ്ങളുടെ പട്ടികയിൽ സൗദി 76 ആയിരുന്നു. ഈ കണക്ക് സൂചിപ്പിക്കുന്നത് സൗദി അറേബ്യയിൽ പ്രതീക്ഷാര്ഹമായ പുരോഗതിയാണ് ഇവ്വിഷയത്തിൽ കൈവരിക്കുന്നത്. 2017 ൽ ഒരുപക്ഷേ സൗദിയുടെ ഇടം 40 ആയി മാറിയിട്ടുണ്ടാകുമെന്നും നിരീക്ഷിക്കപെടുന്നുണ്ട്.
സൗദി ഉപകിരീടാവകാശി അമീർ മുഹമ്മദ് ബിൻ സുലൈമാൻ ഭൂതകാലത്തെ കുറിച്ച് വേലാതിപ്പെടാതെ ‘വ്യാവസായിക സൗദി അറേബ്യ’ എന്ന സ്വപ്നമാണ് വിഷൻ 2030 ഭാഗമായി മുന്നോട്ടുവയ്ക്കുന്നത്. സാമൂഹികവും സാംസ്കാരികവുമായ വൻവിപ്ലവം വിഷൻ 2030 ൻറെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്.
ഒരാൾ അദ്ധ്വാനിച്ചാൽ ഒരു കുടുംബത്തിന് പിടിച്ചു നിൽക്കാൻ ആകില്ലെന്ന് സൗദിയിലെ പുരുഷൻമാർ കരുതുന്നു. ഉദ്യോഗസ്ഥകളായ വനിതകളെ വിവാഹം ചെയ്യാൻ താൽപര്യപ്പെടുന്ന സ്വദേശികളുടെ എണ്ണം കൂടുകയാണ്. സാമ്പത്തിക സമ്മർദമാണ് ഇത്തരം തീരുമാനങ്ങളെടുക്കാൻ പുരുഷന്മാരെ പ്രചോദിപ്പിക്കുന്നത്.
രാജ്യാന്തര സ്ഥാപങ്ങളുമായി സഹകരിച്ചു സ്ത്രീകളെ തൊഴിൽ മേഖലയിൽ എത്തിക്കാൻ സർക്കാരും പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ട് . സ്ത്രീ - പുരുഷ വിവേചനമില്ലാതെ തൊഴിൽ മേഖലയിൽ പുതിയ സംസ്കാരവും സന്തുലിതാവസ്ഥയും സംജാതമാക്കാൻ സൗദിയിൽ ശ്രമം തുടരുകയാണ്. മതപരമായ ചട്ടക്കൂട്ടിൽ ഒതുങ്ങിനിന്നു തന്നെ തൊഴിലെടുക്കാൻ സ്ത്രീകളെ പ്രാപ്തമാക്കുന്ന പരിശീലനങ്ങൾ നൽകുന്നുണ്ട്.
2004 ൽ ആണ് ആദ്യമായി തൊഴിൽ സുരക്ഷയ്ക്ക് ബന്ധുക്കൾ കാവൽ നിൽക്കാതെ ജോലി ചെയ്യാനുള്ള അവസരം സൃഷ്ടിച്ചത്. വനിതകൾക്ക് തൊഴിൽ പരിശീലനം നൽകാനും സൗദിയിലെ വിവിധ മേഖലയിൽ നിയമനം നൽകുന്നതിനും പ്രത്യേക വിഭാഗം പ്രവർത്തനം ആരംഭിച്ചു. 2006 ൽ മൂന്നിലൊന്ന് തസ്തികകളിൽ സൗദി സ്ത്രീകൾക്ക് നിയമനം നൽകുന്ന വിധമാണ് പദ്ധതി ആസൂത്രണം ചെയ്തത്.
പ്രഥമ വനിതാ വിദ്യാലയം
1960 ൽ ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജാവാണ് വനിതകളെ പഠിപ്പിക്കാനുള്ള ആദ്യവിദ്യാലയം തുറന്നു കൊടുത്തത്. ആണും പെണ്ണും ഒരുമിച്ചു പഠിക്കുന്ന പ്രഥമ സർവകലാശാല തുറന്നത് 2011 ൽ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് രാജാവായിരുന്നു.
നിരവധി പുരോഗമനാശയങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനാണു രാജ്യതാത്പര്യമെങ്കിലും ചിലതു നിരൂപണങ്ങളും ഗഹനമായി പഠനവിധേയമാക്കേണ്ടതുമാണ് എന്ന ആവശ്യത്തിൽ തട്ടിക്കിടക്കുകയാണ്. സ്ത്രീശാക്തീകരണത്തിനെതിരെ നിലനിൽക്കുന്ന ചില മതവിധികളും മറികടക്കേണ്ട കടമ്പയായി നിലനിൽക്കുന്നു. പ്രവാചക പത്നി ഖദീജ (റ ) വ്യപാരത്തിൽ വിശ്രുതയായിരുന്നു. യാത്രചെയ്യുകയും വ്യപാരം നടത്തുകയും ചെയ്ത അവരുടെ ചരിത്രം ഉയർത്തികാണിച്ചാണ് കൂടുതൽ സ്ത്രീസ്വാതന്ത്ര്യം ആവശ്യപ്പെടുന്നത്.
സൗദിയിലെ ഡോക്ടർമാരിൽ 40 ശതമാനം വനിതകളാണ്. ഇവരിൽ 79 ശതമാനവും ഡോക്ടറേറ്റ് നേടിയത് സ്വദേശത്തുവച്ചാണ് . ഇവർക്കു തുറന്ന തൊഴിൽ സാഹചര്യം സൃഷ്ടിക്കണമെന്നുള്ളതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വനിതകൾക്ക് സർക്കാർ സഹായം
സൗദി വനിതകളെ വ്യാപാര രംഗത്ത് സഹായിക്കുന്നതിനായി സർക്കാർ 2006 ൽ ഒരു നിയമം കൊണ്ടുവന്നു. ഇതിൻറെ ഫലമായി ചെറുതും ഇടത്തരവുമായ 20000 സ്ഥാപനങ്ങളുടെ ഉടമകൾ സൗദിവനിതകൾക്കായി മാറി . നിയമസഹായം ലഭിച്ചു മൂന്നുവർഷം ആയപ്പോഴേക്കുമാണ് ഈ മാറ്റത്തിന് സൗദി സാക്ഷ്യം വഹിച്ചത്. ഇന്ന് 50 ബില്യൺ റിയാലാണ് സ്വദേശി വനിതകളുടെ ബാങ്ക് അക്കൗണ്ടിൽ അവരുടെ വ്യാപാരസ്ഥാപനങ്ങൾ വഴി വരുന്നത്.
വാഹനം ഓടിക്കാൻ ഔദ്യോഗിക അനുമതി ലഭിക്കുന്നത് സ്ത്രീകൾക്ക് സ്വതന്ത്ര സഞ്ചാരം സാധ്യമാക്കും. നിലവിലുള്ള നിയമത്തിനെതിരെ ഒറ്റപ്പെട്ട ഇടപെടൽ വനിതകളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. 25 വനിതകൾ പകൽ വെളിച്ചത്തിൽ വളയം പിടിച്ചു റിയാദിലൂടെ വാഹനം ഓടിച്ചത് വാർത്തയായി. സ്ത്രീകൾ അനുഭവിക്കുന്ന ബന്ധനങ്ങൾ അല്പസമയത്തേക്ക് അനുഭവിക്കാൻ പുരുഷന്മാരെ വെല്ലുവിളിക്കുന്ന വരികൾ കുറിച്ചിട്ടാണ് സൗദി വനിതാ ഫൗസിയ ബറാക്ക് മാധ്യമശ്രദ്ധ നേടിയത്.
വനിതകളുടെ ഡ്രൈവിങ് വിഷയത്തിൽ മൂന്നു വിഭാഗമാണ് സൗദിയിലുള്ളത്. സംശയിക്കുന്നവർ, നിരാകരിക്കുന്നവർ , അനുകൂലിക്കുന്നവർ . പുതിയവാർത്ത ' ഏപ്രിൽ ഫൂൾ' ആകരുതെന്നാണ് അനുകൂലിക്കുന്നവരുടെ പ്രാർത്ഥന.