യുഎഇയിൽ ജീവകാരുണ്യ–സാമൂഹിക പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് യുഎഇ പിആർഒ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അംഗങ്ങളുടെയും അവരുടെ കുടുംബത്തിൻ്റെയും ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് പ്രധാനമായും നടത്തുക.
ഏതെങ്കിലും അംഗം അസുഖ ബാധിതനായാലോ, അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായാലോ സംഘടന അവർക്ക് സാമ്പത്തിക സഹായം നൽകും. അപകടത്തിലോ രോഗത്താലോ മരിച്ചു പോകുന്നവരുടെ ആശ്രിതർക്ക് ധന സഹായമെത്തിക്കുകയും ചെയ്യും. കൂടാതെ, മൃതദേഹം യുഎഇയിൽ നിന്ന ് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസി/കോൺസുലേറ്റുമായി ബന്ധപ്പെട്ട് സൗജന്യമായി ചെയ്തു കൊടുക്കും. ഇതിനായി പൊതുജനങ്ങൾ ബന്ധപ്പെടേണ്ട മൊബൈൽ–വാട്സ് ആപ്പ് നമ്പർ: 052– 8201111. അടുത്തിടെ ഹൃദയാഘാതം മൂലം നിര്യാതനായ പിആർഒ തൃശൂർ സ്വദേശി അഷ്റഫിൻ്റെ കുടുംബത്തിനുള്ള ധന സഹായം ഉടൻ കൈമാറും. അംഗങ്ങൾ ഏതെങ്കിലും കേസിലോ പ്രശ്നത്തിലോ പെട്ടുപോയാൽ അവർക്ക് വേണ്ട നിയമസഹായം ലഭ്യമാക്കാനും സംഘടന മുൻകൈയെടുക്കുമെന്ന് മുഖ്യ രക്ഷാധികാരി നന്തി നാസർ, പ്രസിഡൻ്റ് സലീം ഇട്ടമ്മൽ, ജനറൽ സെക്രട്ടറി റിയാസ് കിൽട്ടൻ എന്നിവർ പറഞ്ഞു. സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു.
യുഎഇയിൽ കാൽലക്ഷത്തിലേറെ ഇന്ത്യൻ പിആർഒമാരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്. താത്പര്യമുള്ള ഇന്ത്യക്കാരെ ഉൾപ്പെടുത്തി അസോസിയേഷൻ വിപുലീകരിക്കും. മറ്റു ഭാരവാഹികൾ: ഖാലിദ്, നസീർ വലിയകത്ത്, ഗഫൂർ ഷാ, കൃഷ്ണദാസ് മേനോൻ(രക്ഷാധികാരി), തമീം അബൂബക്കർ( ട്രഷറർ), മൊയ്തീൻ കുറുമത്ത്, എം.സി.സിറാജ്(വൈസ് പ്രസി), സൽമാൻ അഹമ്മദ്, മുഹ്സിൻ കാലിക്കറ്റ്(ജോയിൻ്റ് സെക്ര), ഷാഹിൽ(ജോയിൻ്റ് ട്രഷ).