ന്യൂ ഡൽഹി: അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടൊപ്പമെത്തിയ യുഎഇ ബിസിനസുകാർക്ക് ഇന്ത്യയിൽ ഉൗഷ്മള സ്വീകരണം. വിവിധ കമ്പനികളുടെ തലവന്മാരും മറ്റു ബിസിനസുകാരുമാണ് സംഘത്തിലുള്ളത്. ഇന്ത്യയിൽ വിദേശ നിക്ഷേപകരെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ഇന്നലെ(ബുധൻ) നടന്ന ബിസിനസ് സമ്മേളനത്തിൽ അധികൃതർ വ്യക്തമാക്കി.
മെയ്ക്ക് ഇന്‍ ഇന്ത്യ, സ്കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ ഗുണഫലമായി ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് വൻ മാറ്റങ്ങളും പുത്തനുണർവുണ്ടായിട്ടുണ്ടെന്ന് സമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം യുഎഇ ഇന്ത്യയിൽ 75 ബില്യൻ യുഎസ് ഡോളറിൻ്റെ നിക്ഷേപം പ്രഖ്യാപിക്കുകയും തുടർന്ന് ഒട്ടേറെ പദ്ധതികളിൽ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. കൂടുതൽ പദ്ധതികളിലെ നിക്ഷേപ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. ഇന്ത്യയിൽ നിക്ഷേപിക്കൂ എന്ന ആകർഷകമായ പ്രസൻ്റേഷനിൽ ഇന്ത്യ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കി.
യുഎഇ വിദേശ വ്യാപാര മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല ബിൻ അഹമ്മദ് അൽ സാലിഹ് നയിച്ച സമ്മേളനത്തിൽ യുഎഇ എംബസി കൊമേഴ്സ്യൽ അറ്റാഷെ അഹമ്മദ് ബിൻ ഫലാഹി, ഡിപി വേൾഡ് ചെയർമാൻ സുൽത്താൻ ബിൻ സാലായം, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ഡോ.ആസാദ് മൂപ്പൻ, വിപിഎസ് ഹെൽത്ത് കെയർ എംഡി ഡോ.ഷംസീർ വയലിൽ തുടങ്ങിയവർ പങ്കെടുത്തു.
പൂർവകാലം മുതൽ യുഎഇയും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ വൻ നിക്ഷേപങ്ങൾ വഴിയൊരുക്കുമെന്ന് എം.എ.യൂസഫലി പറഞ്ഞു. 12,000 കോടി രൂപയാണ് ലുലു ഇന്ത്യയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചിട്ടുള്ളത്. കേരളം, ഉത്തർപ്രദേശ്, ഗുജറാത്ത്, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, കൺവെൻഷൻ സെൻ്ററുകൾ, ഭക്ഷ്യ നിർമാണ കേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥാപിക്കും. നിർമാണ മേഖല, റയിൽവേ, വിമാനത്താവങ്ങൾ, പ്രതിരോധം, എെടി, ബഹിരാകാശം എന്നീ രംഗങ്ങളിലെ നിക്ഷേപമാണ് യുഎഇ ബിസിനസുകാർ പരിഗണിക്കുന്നത്.
യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്ന വേളയിൽ യുഎഇയിലെ വിദേശ ബിസിനസ് സമൂഹത്തിന് ഏറെ സംഭാവനകൾ ചെയ്യാനുണ്ടെന്ന് ഡോ.ഷംസീർ വയലിൽ പറഞ്ഞു. ഇന്ത്യയിൽ നിക്ഷേപം നടത്തുവാനുള്ള അവസരങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സമ്മേളനത്തിൽ ചർച്ച ചെയ്തു. യുഎഇ ബിസിനസുകാർക്ക് ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള വഴികൾ സുതാര്യമാക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. സിഎെഎെ, യുഎഇ എംബസി, യുഎഇ ഇൻ്റർനാഷനൽ ഇൻവെസ്റ്റേഴ്സ് കൗൺസിൽ, യുഎഇ –ഇന്ത്യ ബിസിനസ് കൗൺസിൽ എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്.