എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ മോഷ്ടിക്കുന്ന ഒൻപതംഗ സംഘത്തെ പൊലീസ് സിഎെഡി വിഭാഗം അറസ്റ്റ് ചെയ്തു. എട്ട് പാക്കിസ്ഥാനികളും ഒരു അറബ് വംശജനും അടങ്ങുന്നതാണ് സംഘം.
വിലകൂടിയ ഫോർവീലറുകളടക്കമുള്ള വാഹനങ്ങളായിരുന്നു ഇവർ മോഷ്ടിച്ചിരുന്നത്. മോഷ്ടിക്കപ്പെട്ട പത്തോളം വാഹനങ്ങൾ പൊലീസ് പ്രതികളിൽ നിന്ന് കണ്ടെത്തി.
അടുത്തിടയായി എമിറേറ്റിൽ വാഹനമോഷണം വർധിച്ചതായി പരാതി ലഭിച്ചിരുന്നു. മലയാളികളുടേതടക്കം ഒട്ടേറെ പേരുടെ പുത്തൻ കാറുകളാണ് മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ മാസം കാസർകോട് തളങ്കര സ്വദേശി ഇർഫാൻ ഹനീഫിൻ്റെ പുതിയ ടൊയോട്ട കാംറി കാർ മോഷണം പോയിരുന്നു. അൽ ഖസ്ബയ്ക്കടുത്തെ പാർക്കിങ്ങിൽ നിർത്തിയിട്ട് പതിനഞ്ച് ദിവസത്തേയ്ക്ക് നാട്ടിൽ അവധിക്ക് പോയി തിരിച്ചുവരുമ്പോൾ, കാർ കാണാതാവുകയായിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഒട്ടേറെ പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സിഎെഡി വിഭാഗം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണമാരംഭിക്കുകയായിരുന്നു. കച്ച പാർക്കിങ്ങുകളിൽ സംശയകരമായ വിധത്തിൽ ചുറ്റിത്തിരിയുന്നവരെക്കണ്ടാൽ പൊലീസിൽ വിവരം അറിയിക്കണമെന്ന് സിഎെഡി ഡയറക്ടർ കേണൽ ഇബ്രാഹിം മിസ്ബഹ് പറഞ്ഞു. തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ അതു സുരക്ഷിത സ്ഥലത്താണോ എന്ന് ഉറപ്പാക്കണമെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
മോഷ്ടിക്കപ്പെടുന്ന കാറുകൾ യുഎഇയുടെ അയൽ സംസ്ഥാനങ്ങളിലേയ്ക്കും മറ്റും പാർട്സുകളാക്കി കടത്തുകയാണ് ചെയ്യുന്നത്. ഇതിലൂടെ ലക്ഷങ്ങളാണ് സംഘം കൈക്കലാക്കുന്നത്. രാജ്യത്തിൻ്റെ ഉൾപ്രദേശങ്ങളിൽ ഒാടിക്കുന്നവരുമുണ്ട്.