ശ്രീലങ്കയില്‍ തമിഴ് വംശജരെ കുട്ടക്കൊല ചെയ്ത രാഷ്ട്രീയ ബുദ്ധിസ്റ്റുകള്‍ തന്നെയാണ് മ്യാന്‍മറില്‍ റോഹിംഗ്യകളെ കൂട്ടക്കൊല ചെയ്യുന്നതെന്ന് ശ്രീലങ്കന്‍ തമിഴ് കവി ചേരൻ രുദ്ര മൂർത്തി. ഭരണകൂടവുമായി ചേര്‍ന്നാണ് ഇവര്‍ അക്രമം അഴിച്ചുവിടുന്നത്. മികച്ച രാജ്യാന്തര കവിക്കുള്ള ഒ.എൻ.വി. പുരസ്കാരം ഏറ്റുവാങ്ങാന്‍ ദുബായില്‍ എത്തിയതായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ സംസ്കാരം നാശോന്മുഖമാകുന്ന കാഴ്ചയാണ് ശ്രീലങ്കയില്‍ എങ്ങും. ബുദ്ധൻമാർ പണ്ട് സംസ്കാര സമ്പന്നരും സമാധാന വർത്തികളും ആയിരുന്നെങ്കിൽ ഇപ്പോഴത്തെ രാഷ്ട്രീയ ബുദ്ധിസം അക്രമാസക്തമാണ്. പതിറ്റാണ്ടുകളായി തുടരുന്ന വംശഹത്യയില്‍ മനുഷ്യരെ മാത്രമല്ല സംസ്കാരത്തെയും ഭാഷയെയും തുടച്ചുനീക്കാനാണ് ശ്രമിക്കുന്നത്.
മലയാളികളെയും മുസ്ലിംകളെയും തമിഴരെയും ആക്രമിച്ചതും ജാഫ്‌നയിൽ തമിഴ് ലൈബ്രറി ചുട്ടെരിച്ചതും ന്യുനപക്ഷ വിഭാഗങ്ങളെ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായാണ്. ഭരണകൂടം തന്നെ ഉന്മൂലനത്തിന് നേതൃത്വം നൽകുന്നു. ഇതിനെതിരെ കവിതയിലൂടെ പ്രതികരിച്ചതിന് എട്ടു തവണ വധശ്രമം നേരിടേണ്ടിവന്നു. സൈന്യം മാത്രമല്ല സുനാമിയും തനിക്കെതിരെ തിരിഞ്ഞതായും ചേരന്‍ രുദ്രമൂര്‍ത്തി പറഞ്ഞു.