ഷാര്‍ജ: ലോഹോത്പന്ന നിര്‍മാണം, സ്റ്റീല്‍ ഫാബ്രിക്കേഷന്‍ എന്നീ മേഖലകളിലെ വളര്‍ച്ച ലക്ഷ്യമാക്കി ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ആരംഭിച്ച പതിമൂന്നാമത് വ്യാപാര മേള സ്റ്റീല്‍ ഫാബ് മിഡിലീസ്റ്റ് 2017 ലേയ്ക്ക് സന്ദർശകപ്രവാഹം. ഷാര്‍ജ സീ പോര്‍ട്‌സ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് കഴിഞ്ഞ ദിവസം പ്രദർശനം ഉദ്ഘാടനം ചെയ്തത്.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിസിനസുകാർ, നിക്ഷേപകർ, കമ്പനി പ്രതിനിധികൾ തുടങ്ങിയവരാണ് പ്രദർശനം കാണാനെത്തിക്കൊണ്ടിരിക്കുന്നത്. ദേശീയ, രാജ്യാന്തര തലത്തിലെ ആയിരം കമ്പനികൾ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ എക്സ്പോ സെൻ്ററിലെ 26,000 ചതുരശ്ര മീറ്റർ സ്ഥലത്ത് പ്രദർശിപ്പിക്കുന്നു. മുൻവർഷങ്ങളേക്കാൾ കൂടുതൽ രാജ്യാന്തര കമ്പനികളെ ഒരു കുടക്കീഴിലെത്തിക്കാൻ സാധിച്ചത് പ്രദർശനം വൻവിജയമാക്കിയതായി ഷാർജ എക്സ്പോ സെൻ്റർ സിഇഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു. സ്റ്റീൽ, ഇരുമ്പ് വ്യവസായമേഖല സാമ്പത്തിക വളർച്ച നേടുന്നതിൻ്റെ സൂചനയാണിത്.
ആറ് ഹാളുകളിലായാണ് പ്രദര്‍ശനം. ഇന്ത്യ, ഇറ്റലി, ജര്‍മനി, തയ്‌വാനി, തുര്‍ക്കി, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നും ഒട്ടേറെ കമ്പനികള്‍ സാന്നിധ്യമറിയിക്കുന്നു. ഈ മേഖലയിലെ ആധുനികവത്കരണം, വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെല്‍ഡിങ്-കട്ടിങ്, മെറ്റീരിയല്‍ ഹാന്‍ഡ്‌ലിങ്, മെഷീന്‍ ടൂള്‍സ്, പൈപ്പ് ആന്‍ഡ് ട്യൂബ് മെഷിനറി എന്നിവയ്ക്ക് പ്രത്യേക സ്ഥലം തന്നെ ഒരുക്കിയിരിക്കുന്നു. സെമിനാറുകളും ചര്‍ച്ചകളും ശില്‍പശാലകളും അരങ്ങേറുന്നു. ഇത്തരത്തിലുള്ള ഗള്‍ഫിലെ ഏറ്റവും വലിയ പ്രദര്‍ശനമാണിത്.