ദുബായ് : പ്രവാസ ജീവിതത്തിൽ കുട്ടികളുടെ ഒറ്റപ്പെടലിന്റെ പൊള്ളൽ പകർത്തിയ ഹ്രസ്വചിത്രം 'അപ്പു' ശ്രദ്ധേയമായി. റിലീസ് ചെയ്ത് നാല് ദിവസത്തിനകം പതിനാലായിരത്തോളം പേരാണ് ചിത്രം കണ്ടത്.
ദുബായിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന സുദീപ് കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം, അപ്പു എന്ന എട്ട് വയസുകാരൻ്റെ ഒരു ദിവസത്തെ ജീവിതമാണ് പകർത്തിയിരിക്കുന്നത്. മാതാപിതാക്കൾ ജോലിക്ക് പോകുന്ന കുടുംബത്തിൽ സ്‌കൂൾ വിദ്യാർഥിയായ അപ്പു ഒറ്റപ്പെടുന്നതും അനന്തരം ഉണ്ടാകുന്ന സംഭവ വികാസങ്ങളും ഒരു ത്രില്ലറിന്റെ സ്വഭാവത്തിലൂടെ സുദീപ് കുമാർ പറയുന്നു.
കൈ കഴുകാതെ ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്ന അപ്പുവിനെ പുറകിൽ നിന്നു ശബ്ദമുണ്ടാക്കി തത്ത ഓർമിപ്പിക്കുന്ന രംഗം ഹൃദ്യവും ഒപ്പം തന്നെ രക്ഷിതാക്കളെ ചിന്തിപ്പിക്കാൻ ഉതകുന്നതുമാണ്. കുടുംബങ്ങൾ നിശ്ചയമായും കാണേണ്ടതാണ് 15 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം. നിർമാണം: ഇന്ദു സുദീപ്, ക്യാമറ: സോമൻ കല്ലട, എഡിറ്റ്: എംകെ, പശ്ചാത്തല സംഗീതം: വിജയ് മാധവ്. അജ്‌ലബ് മുഹമ്മദ്, റിയാ സിമേത്തി, ഹമീദ് കലാഭവൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അപ്പുവിന്റെ ഒാണ്‍ലൈൻ റിലീസ് ചടങ്ങിൽ എഴുത്തുകാരനും റേഡിയോ മാംഗോ കണ്ടൻ്റ് തലവനുമായ എസ്. ഗോപാലകൃഷ്ണൻ, മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിൽ, ഗായകൻ ദേവാനന്ദ്, സംവിധായകൻ സുദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കരാമ പ്രണവം മ്യൂസിക് ആൻഡ് ആർട്സിലെ കുട്ടികൾ നൃത്തമവതരിപ്പിച്ചു.