ഹാനികരമായ ഉൽപന്നങ്ങൾക്കുള്ള സെലക്ടീവ് ടാക്‌സ് നടപ്പാക്കുന്നതിന് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഗൾഫ് രാജ്യങ്ങളിൽ ഏകീകൃത സെലക്ടീവ് ടാക്‌സ് നടപ്പാക്കുന്നതിന് കഴിഞ്ഞ ഡിസംബറിൽ ബഹ്‌റൈനിൽ ചേർന്ന 37--മത് ഗൾഫ് ഉച്ചകോടി തീരുമാനിച്ചിരുന്നു.
സൗദിയിൽ സെലക്ടീവ് ടാക്‌സ് നടപ്പാക്കുന്ന തീയതി നിർണയിക്കുന്നതിന് ധനമന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. സിഗരറ്റിനും എനർജി ഡ്രിങ്കുകൾക്കും നൂറു ശതമാനവും ശീതള പാനീയങ്ങൾക്ക് 50 ശതമാനവും സെലക്ടീവ് ടാക്‌സ് നടപ്പാക്കാനാണ് തീരുമാനം. ഈ വർഷം രണ്ടാം പാദം മുതൽ സെലക്ടീവ് ടാക്‌സ് നടപ്പാക്കുമെന്ന് നേരത്തെ ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അടുത്ത വർഷാദ്യം മുതൽ മൂല്യവർധിത നികുതിയും നടപ്പാക്കും.