സൌദിയില്‍ സ്വദേശിവല്‍കരണ പദ്ധതി കൂടുതല്‍ സ്വകാര്യ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ വിദേശികള്‍ ആശങ്കയില്‍. 17 സ്വകാര്യമേഖലകളില്‍ കൂടി സൌദിവല്‍കരണം നടപ്പാക്കുന്നതിലൂടെ പ്രതിവര്‍ഷം രണ്ടേകാല്‍ ലക്ഷം സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഇൻഷുറൻസ്, ബാങ്ക്, ഊർജം, ഖനനം, വ്യവസായം, അഭിഭാഷകവൃത്തി, ഗതാഗതം, കൃഷി, നടത്തിപ്പ്, അറ്റകുറ്റപ്പണി, സ്‌പോർട്‌സ്, വിനോദം, ഓഡിയോ വിഷ്വൽ മീഡിയ, ഐ.ടി, ടെലികോം എന്നിവയാണ് പരിഗണനയിലുള്ള മേഖലകൾ.
ദേശീയ പരിവർത്തന പദ്ധതി 2020ന്‍റെ ഭാഗമായി തൊഴിൽ വിപണിയിൽ സൗദികളുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസ് പറഞ്ഞു. വിദേശ തൊഴിലാളികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന് സംവിധാനമുണ്ടാക്കും. ചില മേഖലകളിൽ സമ്പൂർണമായും മറ്റു ചിലവയില്‍ ആനുപാതികമായും സൗദിവൽക്കരണം നടപ്പാക്കും. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ സ്വകാര്യ വ്യവസായികളുടെ അഭിപ്രായം തേടും.
പുതിയ തീരുമാനങ്ങൾ അന്തിമമായി അംഗീകരിക്കുന്നതിനു മുമ്പ് വെബ്സൈറ്റില്‍ പരസ്യപ്പെടുത്തി വ്യവസായികളുടെയും പൊതുസമൂഹത്തിന്‍റെയും അഭിപ്രായങ്ങള്‍ ആരായും. സൗദികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങളും തൊഴിൽ സാഹചര്യങ്ങളും ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്നും ഡോ. അലി അൽഗഫീസ് പറഞ്ഞു. ഇതേസമയം സ്വദേശിവല്‍കരണം ശക്തമാക്കുന്നതോടെ മലയാളികള്‍ ഉള്‍പെടെ നിരവധി വിദേശികളുടെ ജോലി സാധ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്നാണ് പ്രവാസികളുടെ ആശങ്ക.