റിയാദ് ∙ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും സൗദി പോലീസ് നിരീക്ഷണത്തിൽ. തീവ്രവാദം, അശ്ലീലം, മതനിന്ദ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ രഹസ്യാന്വേഷണ വിഭാഗവും പോലീസും നിരീക്ഷണത്തിലാണ്. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ ഇന്റർനെറ്റ് കണക്ഷൻ രജിസ്റ്റർ ചെയ്ത വ്യക്തിയുടെ ഇഖാമ (താമസാനുമതി രേഖ )നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് കുറ്റവാളികളെ പിടികൂടുന്നത്. ഫേസ്ബുക്കിൽ അശ്ലീല വീഡിയോ പങ്കുവച്ച കുറ്റത്തിന് പിടിയിലായി റിയാദിലെ മലസ് ജയിലിലായിരുന്ന ഒരു മലയാളി യുവാവ് കഴിഞ്ഞ ആഴ്ച ജയിൽ മോചിതനായിരുന്നു .
റിയാദിൽ ജോലി ചെയ്യുന്ന ഇയാൾ ഫേസ്ബുക്കിൽ അശ്ലീല വീഡിയോ പങ്കുവച്ചുവെന്ന കുറ്റത്തിനാണ് ഒരു മാസം മുമ്പ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. തുടർന്ന് മലസ് ജയിലിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്ന് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനിടെയായിരുന്നു വിഷയത്തിൽ സാമൂഹിക പ്രവർത്തകർ ഇടപെട്ടതും ജയിൽ മോചനത്തിന് വഴി തുറന്നതും.
നേരത്തെ സമാന സംഭവത്തിൽ ഒരു ബീഹാർ സ്വദേശിയും അറസ്റ്റിലായിരുന്നു. ഇന്റർനെറ്റ് കണക്ഷനെടുത്ത് താമസ സ്ഥലത്ത് വൈഫൈ പങ്കുവച്ച ഇദ്ദേഹം പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് കാര്യമറിയുന്നത്. വൈഫൈ ഉപയോഗിച്ച മറ്റാരോ ആയിരുന്നു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി വീഡിയോ പങ്കുവച്ചത് . സ്‌പോൺസറുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് ജയിൽ മോചനം സാധ്യമായി. ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തതും ഷെയർ ചെയ്തതുമാണ് ഈ രണ്ടുപേർക്കുമെതിരെയുണ്ടായിരുന്ന കുറ്റം.
വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചാലും പൊലീസിന്റെ പിടിവീഴുമെന്നതാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഇവരുടെ ഫേസ്ബുക്ക് പേജിലായിരുന്നില്ല ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്തത് എങ്കിലും ഇന്റർനെറ്റ് കണക്ഷൻ ഇവരുടെ ഇഖാമ നമ്പറിലായിരുന്നു എടുത്തിരുന്നത്. പൊതു ജനങ്ങളിൽ നിന്നുള്ള പരാതി പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്നാണ് പൊലീസ് പറഞ്ഞത്. ഒടുവിൽ നിരപരാധിത്വം തെളിയിച്ചതിന് ശേഷം ഇവർക്ക് മോചനം സാധ്യമാവുകയായിരുന്നു.
അതേസമയം ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടാൽ മിക്കപ്പോഴും സ്‌പോൺസർമാരും വിഷയത്തിൽ ഇടപെടാൻ മടിക്കും. മോചിതനായ മലയാളിയുടെ കാര്യത്തിലും സംഭവിച്ചത് അതാണ്. സ്‌പോൺസർ ഇടപെടാതിരുന്നതും അറബി പരിജ്ഞാനം ഇല്ലാത്തതും കാരണമാണ് ജയിലിലെത്തിയത്. പിന്നീട് കോടതിയിൽ പരിഭാഷകന്റെ സഹായത്തോടെ നിരപരാധിത്വം തെളിയിക്കുകയും വിധി അനുകൂലമാവുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകളും മറ്റും ഷെയർ ചെയ്യുമ്പോൾ അതത് രാജ്യങ്ങളുടെ നിയമപരിധിക്കുള്ളിലായിരിക്കണമെന്നും ഇന്റർനെറ്റ് വൈഫൈ സുരക്ഷിതമാക്കണമെന്നും സാമൂഹ്യ പ്രവർത്തകർ അഭ്യർത്ഥിക്കുന്നു.