സ്വിച്ച് ഓഫ് ചെയ്ത മൊബൈൽ ഫോൺ ഡ്രൈവിങ്ങിനിടെ കൈയിലെടുത്താലും ഗതാഗത നിയമ ലംഘനം രേഖപ്പെടുത്തി പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വക്താവ് കേണൽ താരിഖ് അൽറബീആൻ പറഞ്ഞു.
ഫോൺ കോളുകൾ സ്വീകരിക്കുന്നതിനും കോളുകൾ വിളിക്കുന്നതിനും മാത്രമല്ല, സാമൂഹികമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനും സ്‌നാപ് ചാറ്റ് ഫോട്ടോകൾ പരിശോധിക്കുന്നതിനും എസ്.എം.എസ്സുകൾ അയക്കുന്നതിനും മറ്റു ആവശ്യങ്ങൾക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടാകും. ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിയുന്ന നിലക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്.
ഡ്രൈവറുടെ കൈയിൽ മൊബൈൽ ഫോൺ കാണുന്ന ട്രാഫിക് പോലീസുകാരന് അവർ മൊബൈൽ ഫോണിൽ സംസാരിക്കുകയാണോ അതല്ല ഫോൺ സ്വിച്ച് ഓഫ് ആണോയെന്ന കാര്യം അറിയുന്നതിന് കഴിയില്ല. ഡ്രൈവിംഗിനിടെ ഏതു ആവശ്യങ്ങൾക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും കൈയിലെടുക്കുന്നതും നിയമ ലംഘനമാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് വക്താവ് കേണൽ താരിഖ് അൽറബീആൻ പറഞ്ഞു.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 150 റിയാൽ മുതൽ 300 റിയാൽ വരെയാണ് പിഴ ചുമത്തുന്നത്. നിയമ ലംഘനം രജിസ്റ്റർ ചെയ്ത് ഒരു മാസത്തിനകമാണെങ്കിൽ 150 റിയാലും ഒരു മാസം പിന്നിട്ട ശേഷമാണെങ്കിൽ 300 റിയാലുമാണ് പിഴയായി അടക്കേണ്ടത്. ഡ്രൈവിംഗിനിടെ ആവർത്തിച്ച് മൊബൈൽ ഫോൺ ഉപയോഗിച്ച് കുടുങ്ങുന്നവർക്കും പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾ മുമ്പ് നടത്തിയ ചരിത്രമുള്ളവർ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് പിടിയിലായാലും പിഴക്കു പുറമെ 24 മണിക്കൂർ തടവു ശിക്ഷ കൂടി നൽകാൻ തുടങ്ങിയിട്ടുണ്ട്. ഗതാഗത നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപിക്കുന്ന ട്രാഫിക് അതോറിറ്റിയാണ് ഇത്തരക്കാർക്ക് തടവു ശിക്ഷ വിധിക്കുക.