ദുബായ്: മധുവിധു ആഘോഷിക്കാൻ ദുബായ് തിരഞ്ഞെടുത്ത സൗദി യുവമിഥുനങ്ങൾക്ക് വിമാനത്താവളത്തിൽ സ്നേഹത്തിൽ പൊതിഞ്ഞ വരവേൽപ്പ്. സമൂഹമാധ്യമത്തിൽ പരസ്യപ്പെടുത്തി യു എ ഇ യിലെത്തിയ ദമ്പതികളെ താമസകുടിയേറ്റ വകുപ്പധികൃതരാണ് വിവാഹാസമ്മാനം നൽകി സ്വീകരിച്ചത്.
മധുവിധു ആഘോഷിക്കാൻ ദുബായിയാണ് ഉദ്ദേശിക്കുന്നതെന്ന് ട്വീറ്റ് ചെയ്ത സൗദി യുവാവിന്റെ ദുബായ് ഇമ്മിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതരുടെ ആശംസകളെത്താൻ അധികം താമസമുണ്ടായിരുന്നില്ല. താങ്കളുടെ സന്ദർശനം വലിയപ്രാധാന്യത്തോടെ കാണുന്നൂവെന്നായിരുന്നു അധികൃതരുടെ പ്രതികരണം. താമസകുടിയേറ്റ വകുപ്പിലെ ഉദ്യോഗസ്ഥൻ സാലിം ബിൻ അലി, യുവാവിനെ ഫോണിൽ വിളിച്ചു ദുബായിലെത്തുന്ന സമയവും വിമാനയാത്രയുടെ വിവരങ്ങളും ശേഖരിച്ചു.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ ഇണകൾക്ക് ഉപഹാരവുമായി ഉദ്യോഗസ്ഥർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. സൗദിയിൽ നിന്നും ദുബായിലെത്തിയ പുതുമണവാളനേയും മണവാട്ടിയെയും താമസയിടം വരെ താമസകുടിയേറ്റ വകുപ്പ് ഉദോഗസ്ഥസർ സ്വാഗതം ചെയ്തു ആനയിച്ചു. അനിവർചനീയമായ അനുഭവത്തിൽ യുവാവ് പറയുന്നത് ഇങ്ങനെ ' ഷെയ്ഖ് സായിദിന്റെ കുടുംബത്തിലെ അംഗങ്ങളുടെ സ്നേഹാവായ്പുകളെകുറിച്ച് വർണിക്കാൻ വാക്കുകളില്ല '. മധുവിധു ആഘോഷമാക്കാൻ ദുബായിൽ വിമാനമിറങ്ങിയ ദമ്പതികളുടെ കണ്ണും കരളും കുളിർപ്പിക്കുന്നതായിരുന്നു വിമാനത്താവളത്തിലെ സ്വീകരണം.
സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾക്കും മുന്തിയ പരിഗണനയാണ് യു എ ഇ നൽകുന്നതെന്ന് താമസകുടിയേറ്റ വകുപ്പ് മേധാവി മേജർ മുഹമ്മദ് അഹ്മദ് അൽമരി പറഞ്ഞു. ഒരു നേതാവും ജനതയും തമ്മിൽ നേരിട്ട് സമ്പർക്കം പുലർത്തുന്നതിന്റെ മാതൃക യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ ക്തൂം സമൂഹ മാധ്യമങ്ങളിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വദേശികളെയും വിദേശികളെയും സന്തോഷവാന്മാരാക്കാൻ ഇത്തരം ഇടപെടലുകൾക്ക് സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ രാജ്യം ഈ നല്ല നാട്ടിലേക്ക് സഹർഷം സ്വാഗതം ചെയ്യുകയാണ്. സൗദി യുവാവ് സമൂഹമാധ്യമത്തിൽ പ്രസിദ്ധപ്പെടുത്തിയ സന്തോഷവാർത്തയ്ക്ക് കരുത്തു പകരുകയാണ് താമസ കുടിയേറ്റ വകുപ്പ് ചെയ്തതെന്ന് മേജർ അൽ മരി കൂട്ടിച്ചേർത്തു.