റിയാദ്: സൗദിയുടെ പൈതൃകോത്സവമായ ജനാദ്രിയ കാണാൻ ജനപ്രവാഹം.വാരാന്ത്യ ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊലീസിന്റെയും നാഷണൽ ഗാർഡും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും കനത്ത സുരക്ഷാ വലയത്തിലാണ് ഉത്സവം പുരോഗമിക്കുന്നത്.
പുരാതന അറേബ്യ പുനർജനിക്കുന്ന സൗദി അറേബ്യയുടെ മുപ്പത്തിയൊന്നാമത് ദേശീയ സാംസ്കാരിക പൈതൃകോത്സവം കാണാൻ കൊടും തണുപ്പ് അവഗണിച്ച് സ്വദേശികളും വിദേശികളുമുൾപ്പടെ നിരവധിയാളുകളാണ്ജനാദ്രിയയിലേക്കൊഴുകുന്നത്. സൗദി അറേബ്യയുടെ മറ്റ് പ്രവിശ്യകളിൽ നിന്നും കൂടാതെ ജിസിസിയുൾപ്പടെയുള്ള മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുമാണ് സന്ദർശകർ കൂടുതൽ എത്തുന്നത്. പ്രതിദിനം രണ്ടരലക്ഷത്തോളം ആളുകളാണ് മേള കാണാനെത്തുന്നതെന്ന് ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അറിയിച്ചു.
പരമ്പരാഗത അറേബ്യൻ ചന്തകൾ, കരവിരുതുകളുടെ പ്രദർശനം, കവിയരങ്ങുകൾ, നാടൻ പാട്ടുകൾ, പരമ്പരാഗത നൃത്തങ്ങൾ, കൃഷിയിടങ്ങളുടെ പുനർ നിർമിതി തുടങ്ങിയവ മേളയുടെ പ്രധാന ആകർഷണമാണ്. ഈ വർഷത്തെ അതിഥി രാജ്യമായ ഈജിപ്തിന്റെ പവലിയൻ സന്ദർശിക്കാനാണ് കൂടുതൽ തിരക്കനുഭവപ്പെടുന്നത്. അസീർ പ്രവിശ്യയിൽ നിന്നെത്തിയവരുടെ പരമ്പരാഗത കലകൾ ആസ്വദിക്കാനും, തേനും കരകൗശല വസ്തുക്കളും കാണാനും, വില കൊടുത്ത് വാങ്ങുന്നതിനുമാണ് സ്വദേശികളായ മധ്യവയസ്കരും, പ്രായം ചെന്നവരും കൂടുതൽ ആകർഷിക്കപ്പെടുന്നത്.
ജനാദ്രിയ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച പരമ്പരാഗത നൃത്തരൂപമായ അർദയിൽ ഭരണാധികാരി സൽമാൻ രാജാവ് സംബന്ധിച്ചു. ദർഇയയിലെ സ്‌പോർട്‌സ് കോംപ്ലക്‌സിലെത്തിയ രാജാവിനെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി മിത്അബ് ബിൻ അബ്ദുല്ല രാജകുമാരൻ, കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ, സ്‌പോർട്‌സ് അതോറിറ്റി പ്രസിഡന്റ് അബ്ദുല്ല ബിൻ മുസാഅദ് രാജകുമാരൻ, ഡെപ്യൂട്ടി നാഷണൽ ഗാർഡ് മന്ത്രി അബ്ദുൽമുഹ്‌സിൻ അൽതുവൈജിരി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. നിരവധി രാജകുമാരന്മാരും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും അർദയിൽ പങ്കെടുത്തു.
സന്ദർശകർക്ക് സഹായവും സേവനവും നൽകാൻ ഉത്സവ നഗരിക്ക് അകത്തും പുറത്തും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ഡോക്ടർമാരും, സുരക്ഷാ സേനയുടെ കീഴിൽ വഴി കാണിക്കാനും, നിർദേശങ്ങൾ നൽകാനും മാർഗ്ഗ നിർദേശകരുമുണ്ട്. വാഹനങ്ങളുടെ പോക്കുവരവ് പാർക്കിങ് എന്നിവ നിയന്ത്രിക്കുന്നതിന് റിയാദ് ട്രാഫിക് മേധാവിയുടെ കീഴിൽ വൻ സംഘവുമുണ്ട്.
ഈ മാസം പതിനേഴിനാണ് ഉത്സവം അവസാനിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ കുടുംബങ്ങൾക്ക് മാത്രമായിരിക്കും നഗരിക്കുള്ളിലേക്ക് പ്രവേശനമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.