ഈ ഹിജ്‌റ വർഷം (1438) ആദ്യ പാദത്തിൽ സൗദിയിൽ വാഹനാപകടങ്ങളിൽ എട്ടു ശതമാനം കുറവ് രേഖപ്പെടുത്തിയതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് വക്താവ് കേണൽ താരിഖ് അൽറബീആൻ പറഞ്ഞു . ഗതാഗത സുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകട മരണങ്ങളിൽ 16.5 ശതമാനവും പരിക്കുകളിൽ 17 ശതമാനവും കുറവുണ്ടായി. ട്രാഫിക് വിഭാഗം നടത്തുന്ന ശക്തമായ ബോധവൽക്കരണ ശ്രമങ്ങളുടെ ഫലമായാണ് വാഹനാപകടങ്ങൾ കുറഞ്ഞത്. ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ വലിയ തോതിൽ ഉയർത്തിയത് നിയമ ലംഘനങ്ങൾക്ക് തടയിടുന്നതിനും അതുവഴി അപകടങ്ങൾ കുറക്കുന്നതിനും സഹായിച്ചു.
സൗദിയിൽ കഴിഞ്ഞ നാലു മാസത്തിനിടെ വാഹനാപകടങ്ങളിൽ 1,591 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇവരിൽ 91 ശതമാനവും പുരുഷന്മാരാണ്. ദിവസേന ശരാശരി 13 പേർ വീതം രാജ്യത്ത് വാഹനാപകടങ്ങളിൽ മരിക്കുന്നതായാണ് കണക്ക്. നാലു മാസത്തിനിടെ 8,300 ഓളം പേർക്ക് വാഹനാപകടങ്ങളിൽ പരിക്കേറ്റു.
ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തത് മക്ക പ്രവിശ്യയിലാണ്. രാജ്യത്തെ മൊത്തം അപകടങ്ങളിൽ 30 ശതമാനവും ഇവിടെയാണ്. റിയാദ് പ്രവിശ്യയാണ് രണ്ടാം സ്ഥാനത്ത്. നാലു മാസത്തിനിടെ രാജ്യത്ത് ആകെ 1,28,000 വാഹനാപകടങ്ങളാണുണ്ടായത്. ദിവസേന ശരാശരി 1,066 വാഹനാപകടങ്ങൾ രാജ്യത്തുണ്ടാകുന്നുണ്ട്.