ലേബർ ക്യാമ്പുകളിലെ നിയമലംഘനങ്ങൾക്ക് നഗരസഭയ്ക്ക് ലഭിക്കേണ്ടത് 71 .93 ലക്ഷം ദിർഹം . കഴിഞ്ഞ വർഷം അധികൃതർ നടത്തിയ പരിശോധനയിൽ 1294 ലേബർക്യാമ്പ് കേസുകളാണ് രേഖപ്പെടുത്തിയത്.
ശുചീകരണ നിയമങ്ങൾ തെറ്റിക്കുക, ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താതിരിക്കുക , ഒരു മുറിയിൽ പരിധിയിൽ കൂടുതൽ തൊഴിലാളികളെ താമസിപ്പിക്കക തുടങ്ങിയ നിയമലംഘനങ്ങളാണ് മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിരീക്ഷണ വകുപ്പ് പ്രധാനമായും രേഖപ്പെടുത്തിയതെന്നു ഡിപ്പാർട്ടുമെന്റ് ഡയറക്ടർ ഹാഫിദ് ഗുലൂം അറിയിച്ചു.
പരിസ്ഥിതി , സാമൂഹിക , ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും തൊഴിലാളികളുടെ താമസയിടങ്ങളെ സുരക്ഷിതമാക്കാനാണ് നഗരസഭ പരിശോധനകൾ നടത്തിയത്. ലേബർ ക്യാമ്പുകൾ രാജ്യാന്തര നിലവാരത്തിൽ വാസയോഗ്യമാക്കാൻ മിന്നൽ പരിശോധനകളും നടത്തിയിട്ടുണ്ട്. പൊതു ആരോഗ്യ നിർദേശങ്ങൾ പാലിച്ചു സമൂഹ സുരക്ഷ ഉറപ്പാക്കുകയാണ് പരിശോധനകളിലൂടെ ഉന്നംവയ്ക്കുന്നതെന്നു ഹാഫിദ് പറഞ്ഞു.
തൊഴിലാളികളുടെ താമസയിടങ്ങളിൽ നിർബന്ധമായും ലഭ്യമാക്കേണ്ട കാര്യങ്ങൾ നഗരസഭ നൽകിയിട്ടുണ്ട്.ശുദ്ധജലം ലഭ്യമാക്കുക, ഭക്ഷണ വിതരണത്തിനും കഴിക്കുന്നതിനും പ്രത്യേകം ഇടമുണ്ടാവുക, പ്രാഥമിക ചികിത്സാമരുന്നുകൾ സൂക്ഷിക്കുക, വിശ്രമിക്കാൻ സൗകര്യപ്പെടുത്തുക എന്നതിന് പുറമെ ആവശ്യമായ വെളിച്ചവും വെള്ളവും വായുവും പാർപ്പിടങ്ങളിൽ ഉറപ്പാക്കണം.അഗ്നിപ്രതിരോധ സംവിധാനവും സജ്ജീകരിച്ചിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ സുരക്ഷയ്ക്കായി അസ്പറ്റോസ് കൊണ്ടുള്ള താമസയിടങ്ങൾ 85 ശതമാനവും നഗരസഭ നീക്കം ചെയ്തിട്ടുണ്ടെന്നും ഗുലൂം പറഞ്ഞു. എമിറേറ്റിലെ 1955 താമസയിടങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.