ദുബായില്‍ മരുന്ന് വിതരണത്തിന് ഇനി റോബോട്ട് ഫാർമസികൾ. റാഷിദ് ആശുപത്രിയിലാണ് കൗതുകമുള്ള ഫാർമസികൾ ഹെൽത്ത് അതോറിറ്റി തുറന്നത്. ഫാർമസിസ്റ്റുകളുടെ ജോലി ഭാരം ലഘൂകരിക്കുന്നതോടൊപ്പം കൈപ്പിഴയും ഇല്ലാതാക്കും എന്നതാണ് റോബോട്ടിക് ഫാർമസിയുടെ പ്രത്യേകത.
ഒരു മിനിറ്റിൽ ആറു കുറിപ്പുകൾ സ്വീകരിക്കാനും മരുന്നുകൾ വിതരണം ചെയ്യാനും സ്മാർട്ട് സംവിധാനത്തിൽ പ്രവർത്തിക്കുന്ന റോബോട്ടിക് ഫാര്‍മസികൾക്കാകും. ഇതുമൂലം ഫാര്‍മസിയിലെ തിരക്ക് കുറയ്ക്കാം. 35000 മരുന്ന് പായ്ക്കറ്റുകൾ സൂക്ഷിക്കാൻ ശേഷിയുള്ളതാണ് റോബോട്ടുകൾ. ഓരോ ഔഷധ പായ്ക്കറ്റുകളിലുമുള്ള ബാർകോഡ് അടിസ്ഥാനമാക്കിയാണ് അതിവേഗ മരുന്ന് വിതരണം നടത്തുന്നത്. ഡോക്ടര്‍ ഓണ്‍ലൈന്‍ വഴി ഫാര്‍മസിയിലേക്ക് മരുന്ന് വിവരങ്ങള്‍ കൈമാറും. മെഷീനില്‍ ബട്ടൺ അമർത്തുന്നതോടെ റോബോട്ട് മരുന്നുകളെടുത്ത് ആവശ്യക്കാർക്ക് നല്‍കും.
പായ്ക്കറ്റ് മുഴുവനായോ ഡോക്ടറുടെ നിർദേശം അനുസരിച്ച് ആവശ്യത്തിനുള്ളത് മാത്രമായോ ലഭ്യമാക്കാനും റോബോട്ടിന് സാധിക്കുമെന്ന് ഹെൽത്ത് അതോറിറ്റി ചെയർമാൻ ഹുമൈദ് മുഹമ്മദ് അൽ ഖത്താമി വ്യക്തമാക്കി. മരുന്നെടുക്കാനുള്ള നിര്‍ദേശം റോബോട്ടിനും കഴിക്കേണ്ട വിധം രോഗിക്കും പറഞ്ഞുകൊടുക്കാന്‍ മാത്രമേ ഫാര്‍സിസ്റ്റിന്‍റെ സഹായം വേണ്ടതുള്ളൂ. റോബോട്ടിക് ഫാർമസികൾ എല്ലാ എമിറേറ്റുകളിലും കൊണ്ടുവരാനും പദ്ധതിയുണ്ട്.