പണമിടപാട് ശാഖയിൽ നിന്ന് ബാങ്കിലടയ്ക്കാൻ കൊണ്ടുപോവുകയായിരുന്ന വൻ തുക കൊള്ളയടിച്ച ആഫ്രിക്കൻ സംഘത്തിലെ എല്ലാവരെയും അറസ്റ്റ് ചെയ്തതായി ഷാർജ പൊലീസ് പറഞ്ഞു. 19 അംഗ സംഘമാണ് അറസ്റ്റിലായത്.
വിവിധ പണമിടപാടു സ്ഥാപനങ്ങളിൽ നിന്നായി ആകെ 18 ലക്ഷം ദിർഹമാണ് ഇവർ തട്ടിയെടുത്തിരുന്നതെന്നു ഷാർജ പൊലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്സ് ഡയറക്ടർ ജനറൽ കേണൽ മുഹമ്മദ് റാഷിദ് ബയാത് പറഞ്ഞു. അറസ്റ്റുചെയ്യപ്പെട്ട പ്രതികളിൽ കൂടുതലും ടൂറിസ്റ്റ് വീസ തരപ്പെടുത്തിയാണ് രാജ്യത്തേക്ക് പ്രവേശിച്ചത്.
വിവിധ പണമിടപാട് സ്ഥാപനങ്ങളിൽ ആസൂത്രിതമായായിരുന്നു സംഘങ്ങളുടെ കവർച്ച. മുവൈലയിലെ പണമിടപാട് സ്ഥാപനത്തിന് മുന്നിൽ കഴിഞ്ഞ ഡിസംബർ 14ന് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. എക്സേചേഞ്ചിൽ നിന്ന് പണവുമായി പുറത്തിറങ്ങിയ സ്വകാര്യ സുരക്ഷാ വിഭാഗത്തെ സ്ഥലത്തെത്തിയ ആറംഗ കവർച്ചാ സംഘം തടഞ്ഞു നിർത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഇതു കണ്ട് എക്ചേഞ്ച് സുരക്ഷാ ജീവനക്കാരൻ ഒാടിയെത്തിയപ്പോൾ കത്തികാട്ടി ഭീഷണിപ്പെടുത്തി. ഇത് കാര്യമാക്കാതെ തടയാൻ ശ്രമിച്ചപ്പോൾ ഇദ്ദേഹത്തെയും മറ്റൊരാളെയും കത്തികൊണ്ട് കുത്തുകയും ചെയ്തു. മിന്നൽ വേഗത്തിൽ നടത്തിയ കവർച്ചയ്ക്ക് ശേഷം സംഘം കാറിൽ രക്ഷപ്പെട്ടു. എക്സ്ചേഞ്ച് അധികൃതർ വിവരം നൽകിയതനുസരിച്ച് പൊലീസ് സംഘത്തിനായി വല വിരിച്ചു. സ്ഥലത്തെ സിസിടിവിയും പൊലീസ് പരിശോധിച്ചു. അധികം വൈകാതെ സംഘത്തിൽ നാല് പേരെ ഇതേ എക്സ്ചേഞ്ചിന്‍റെ തന്നെ മറ്റൊരു ശാഖയില്‍നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ബാക്കിയുള്ളവർക്ക് വേണ്ടി പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു. 19 പേർ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു കവർച്ച നടത്തിയിരുന്നതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ കേണൽ ഇബ്രാഹിം മിസ്ബഹ് പറഞ്ഞു. പബ്ലിക് റിലേഷൻസ് വകുപ്പിലെ മാധ്യമ വിഭാഗം ഡയറക്ടർ കേണൽ ആരിഫ് ബിൻ ഹദൈബ്, തലവൻ മേജർ മുഹമ്മദ് അൽ ഷംസി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.