റാസൽഖൈമ: സ്കൂളുകൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു രക്ഷിതാക്കളിൽ നിന്നു പണം ഇൗടാക്കരുതെന്നു വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക രേഖകൾ നൽകിയാകണം കുട്ടികളിൽ നിന്നും പണം സ്വീകരിക്കേണ്ടതെന്നു അധികൃതർ അറിയിച്ചു.
സ്കൂളുകൾ സംഘടിപ്പിക്കുന്ന വിവിധങ്ങളായ ആഘോഷ പരിപാടികൾക്കും മറ്റും രക്ഷിതാക്കളിൽ നിന്നും പണം ഈടാക്കുന്നതായി ലഭിച്ച പരാതി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് മേധാവി. കുടുംബനാഥന് അധികഭാരം അടിച്ചേൽപ്പിക്കുന്നതാണ് സ്കൂളുകളുടെ ആവശ്യമെന്നു പരാതിയിൽ പറഞ്ഞിരുന്നു.
സ്കൂളിൽ പരിപാടികളിലും പ്രദർശങ്ങളിലും പങ്കെടുക്കാൻ പണം നൽകണമെന്നാണ് സ്കൂളുകൾ വ്യവസ്ഥ വച്ചിരുന്നത്. സ്റ്റേഷനറി സാധനങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിപ്പിക്കുന്നവരുമുണ്ട്. സ്കൂളുകളുടെ കച്ചവട മനസ്ഥിതിക്കെതിരെ രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിന് മാത്രമല്ല , സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്‌തൃ വകുപ്പിലും പരാതി നൽകിയിരുന്നു.
നഴ്‌സറി ക്ളാസുകളിൽ പഠിക്കുന്ന കുട്ടികളോട് അധ്യാപകരുടെ പഠന മാധ്യമങ്ങളായ വസ്തുക്കളും കുട്ടികളോട് കൊണ്ടുവരാൻ ആവശ്യപെട്ടവരുണ്ട്. തവള, താറാവ് തുടങ്ങിയ ജീവിവർഗങ്ങളുടെ അധ്യാപന സഹായികൾ കൊണ്ടുവരേണ്ടത് കുട്ടികളുടെ ചുമതലയാക്കിയ അധ്യാപരുണ്ടെന്നു രക്ഷിതാക്കൾ പറഞ്ഞു. ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി ക്ലാസുകൾ അലങ്കരിക്കാൻ 700 ദിർഹം വരെ ചെലവിട്ട അമ്മമാരുണ്ട്. സ്കൂൾഫീസ് , ബസ് ഫീസ്, അനുബന്ധ പഠന ചെലവുകൾ താന്നെ താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് രക്ഷിതാക്കൾ സ്കൂളുകളുടെ അനധികൃത ആവശ്യങ്ങൾക്കെതിരെ അധികൃതർക്ക് പരാതി നൽകിയത്
സ്കൂളുകൾ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് രക്ഷിതാക്കളിൽ നിന്നും പണം ആവശ്യപ്പെടുക പതിവായിട്ടുണ്ടെന്നാണ് രക്ഷിതാക്കളുടെ പ്രധാന പരാതി. കൂടുതൽ കുട്ടികൾ പഠിക്കുന്ന രക്ഷിതാക്കൾക്ക് ഇതു കനത്ത ബാധ്യതയാകുന്നു. രക്ഷിതാക്കളുടെ അനുമതി കൂടാതെയാണ് പലപ്പോഴും പണപ്പിരിവ് നടത്തുന്നത്. ഇപ്രകാരം രേഖകൾ ഇല്ലാതെ പണം ആവശ്യപ്പെടുന്നത് നിയമ ലംഘനമാണെന്ന് റാസൽ ഖൈമ വിദ്യഭ്യാസ വകുപ്പ് ഡയറക്ടർ സുമയ്യ ഹാരിബ് പറഞ്ഞു.
സ്കൂളുകളിൽ നടക്കുന്ന ആഘോഷങ്ങൾക്കും അനുബന്ധ പരിപാടികൾക്കും രക്ഷിതാക്കളിൽ നിന്നും പണം ഈടാക്കരുതെന്നു വിദ്യഭ്യാസ മന്ത്രാലത്തിൻറെ വ്യക്തമായ നിർദേശമുണ്ട്. സ്കൂൾ ആക്ടിവിറ്റികൾക്ക് ചെലവാകുന്ന തുക സ്കൂൾ ബജറ്റിന്റെ പരിധിയിൽ വരുന്നതാണ്. രക്ഷിതാക്കളെ നിർബന്ധിപ്പിച്ചു അവരിൽ നിന്നും പണം ഈടാക്കാൻ പാടില്ലെന്ന് വിദ്യഭ്യാസ വകുപ്പ് മേധാവി വ്യക്തമാക്കി.
സ്കൂൾ അധികൃതരുടെ അനുമതിയില്ലാതെ ചില അധ്യാപകർ കുട്ടികളോട് പണം കൊണ്ടുവരാൻ ആവശ്യപ്പെടുന്ന രീതിയും നിലനിൽക്കുന്നുണ്ട്. നഴ്‌സറിയിലോ സ്കൂളിലോ പഠിക്കുന്ന ഏതെങ്കിലും കുട്ടികളോട് പണം ആവശ്യപ്പെട്ടാൽ അക്കാര്യം പരാതിപ്പെടണമെന്നു രക്ഷിതാക്കളെ സുമയ്യ ഹാരിബ് ഓർമിപ്പിച്ചു. പരാതി ലഭിച്ചാൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. കുട്ടികൾ പണം ആവശ്യപ്പെട്ടാൽ സ്കൂൾ മാനേജ്‌മെൻറ്റുമായി ബന്ധപ്പെട്ട കൃത്യത വരുത്തണം. സ്കൂൾ കാര്യാലയത്തിന്റെ രേഖാമൂലമുള്ള അപേക്ഷ ഇല്ലാതെ പണം നൽകരുതെന്നാണ് അധികൃതരുടെ നിർദേശം.
ടീച്ചിങ് എയ്ഡുകൾ സ്കൂളുകൾ സജ്ജീകരിക്കണം.
സ്കൂളുകൾ ആവശ്യപ്പെടുന്ന പണത്തിനു രക്ഷിതാക്കൾക്ക് നോട്ടീസ് നൽകണം. ആവശ്യം അംഗീകരിക്കാനും നിരാകരിക്കാനും രക്ഷിതാക്കൾക്ക് സാധിക്കുന്ന വിധം ആയിരിക്കണം മെമ്മോ നൽകേണ്ടത്. ഒരു വിധത്തിലുള്ള ടീച്ചിങ് എയ്ഡുകളും വിദ്യാർത്ഥികൾ സ്കൂളിലേക്ക് കൊണ്ടുപോകേണ്ടതില്ല. അവയെല്ലാം ഒരുക്കേണ്ട ബാധ്യത സ്കൂളികൾക്കാണെന്നും വിദ്യാഭ്യാസ വകുപ്പ് മേധാവി സുമയ്യ ഹാരിബ് പറഞ്ഞു