ഭക്ഷ്യവിതരണം സുരക്ഷിതമാക്കാൻ സ്കൂൾ കാൻ്റീനുകളിൽ പരിശോധന നടത്തിയതായി നഗരസഭ. സാമ്പിളുകൾ സ്വീകരിച്ചാണ് സ്കൂളുകളിലെ ഭക്ഷണ സാധനങ്ങളുടെയും കുടിവെള്ളത്തിൻ്റെയും സുരക്ഷ ഉറപ്പാക്കിയത്.
കഴിഞ്ഞവർഷം നഗരസഭ ഉദ്യോഗസ്ഥർ 44885 പരിശോധനകളാണ് ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ടു നടത്തിയത്. വിപണികളിൽ എത്തുന്ന ഉത്പന്നങ്ങളിൽ നിന്നും 511 സാമ്പിളുകൾ സ്വീകരിച്ചു. സ്കൂൾ ജലം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ വേണ്ടി 122 സാമ്പിളുകളെടുത്ത് സെൻട്രൽ ലാബിൽ പരിശോധിച്ചതായി മുനിസിപ്പാലിറ്റി പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അസി. ഡയറക്ടർ ഷെയ്‌ഖ റശ അഹ്മദ് അൽ ഖാസിമി അറിയിച്ചു.
ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ , കാറ്ററിങ് കമ്പനികൾ , പഴം-പച്ചക്കറി, പലവ്യഞ്ജന സ്ഥാപനങ്ങൾ , റസ്റ്ററന്റുകൾ എന്നിവയെല്ലാം പരിശോധനയുടെ പരിധിയിലാണ്. എമിറേറ്റിലെ ഭക്ഷ്യസുരക്ഷയുടെ തോത് 98 ശതമാനമാണ് കണക്കാക്കിയത്.
സാധനങ്ങൾ സൂക്ഷിച്ച ശീതീകരണ ഉപകരണങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഉഷ്ണകാലത്ത് 5 പ്രത്യേക പരിശോധനകളും പൂർത്തിയാക്കിയിട്ടുണ്ട്. റമസാനിലും നഗരസഭ മിന്നൽ പരിശോധനകൾ നടത്തി ഭക്ഷ്യ വിതരണം കുറ്റമറ്റതാക്കാറുണ്ടെന്നു ഷെയ്‌ഖ റശ സൂചിപ്പിച്ചു.
അതേസമയം, ഫുജൈറയിൽ 95 ശതമാനം ഭക്ഷ്യ സുരക്ഷയാണ് നഗരസഭ അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം നടത്തിയ പരിശോധന വിലയിരുത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷ്യവസ്തുക്കളുടെ നിരീക്ഷണത്തിനും പരിശോധനയ്ക്കും നൂതന സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതായി ഫുജൈറ മുനിസിപ്പാലിറ്റി പൊതുസേവന വകുപ്പ് മേധാവി അസീല അൽ മുല്ല അറിയിച്ചു.