ചൂടുള്ള ഭക്ഷ്യസാധനങ്ങൾ പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിതരണം ചെയ്യുന്നതിനു ഷാർജയിൽ വിലക്ക്. ചൂടുള്ള ഭക്ഷ്യസാധങ്ങൾ പൊതിയാൻ കടലാസ് ആണ് ഉപയോഗിക്കേണ്ടതെന്നു അധികൃതർ അറിയിച്ചു.
ബേയ്ക്കറികളും ഭക്ഷ്യ വിതരണ സ്ഥാപനങ്ങളും ചുട്ടെടുക്കുന്ന വിവിധയിനം ഖുബ്ബൂസുകളും ഇതര ഭക്ഷ്യവസ്തുക്കളും പ്ലാസ്റ്റിക് കവറുകളിൽ നൽകുന്നുണ്ട്. ഇതു ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നതിനാലാണ് ഭക്ഷണ സാധങ്ങൾ പായ്ക്ക് ചെയ്യുന്നതിന് വ്യവസ്ഥകൾ വയ്ക്കുന്നതെന്ന് നഗരസഭാ കൗൺസിൽ വ്യക്തമാക്കി.
ചൂടാറിയ ശേഷം ഇവ പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റുന്നതിനു വിരോധമില്ല. എന്നാൽ ഭക്ഷ്യവസ്തുക്കൾ പാകംചെയ്യുന്ന സ്ഥാപനങ്ങൾ ചൂടോടെ വിതരണം ചെയ്യണമെങ്കിൽ അതിനുവേണ്ടി പ്രത്യേകം തായാറാക്കിയ കടലാസ് കവറുകളാണ് ഉപയോഗിക്കേണ്ടത്.
പുതിയ മുനിസിപ്പാലിറ്റി ഉത്തരവ് അനുസരിച്ചു നിലവിലുള്ള വിതരണ രീതി മാറ്റാൻ ബേക്കറികൾക്കും പാചകശാലകൾക്കും 30 ദിവസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. ഈ കാലാവധി പ്രയോജനപ്പെടുത്തി വിതരണം പുനഃക്രമീകരിച്ചിട്ടില്ലെങ്കിൽ മുനിസിപ്പാലിറ്റി എക്സിക്യൂട്ടിവ് കൗൺസിൽ നിശ്‌ചയിക്കുന്ന പിഴ അടക്കേണ്ടിവരുമെന്നും അറിയിപ്പിലുണ്ട്.
മനുഷ്യന് പുറമേ കടലിലേയും കരയിലേയും ജീവജാലങ്ങൾക്കും നാശം വിതയ്ക്കുന്നതാണ് പ്ലാസ്റ്റിക് ഉപയോഗം. ഇക്കാര്യം മുൻ നിർത്തിയാണ് പുരുൽപാദനം സാധ്യമാകാത്തതും പ്രകൃതിക്കു പോറൽ ഏൽപ്പിക്കുന്നതുമായ പ്ലാസ്റ്റിക് കവറുകൾ നിയന്ത്രിക്കുന്നത്.
അൽഖാൻ മേഖലയിലെ ചിലയിടങ്ങളിലെ നടപ്പാതകളിൽ ഇന്റർലോക്ക് തകർന്ന നിലയിലാണ്. റോഡ് ആൻറ് ട്രാൻസ്‌പോർട് വകുപ്പുമായി സഹകരിച്ചു ഇത് പുനർനിർമിക്കാനും നഗരസഭയിൽ ധാരണയായി.