അഴിമതി രഹിത സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളം ഇപ്പോള്‍ നിക്ഷേപത്തിനുള്ള സ്വർണഖനിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബഹ്റൈൻ-കേരള ബിസിനസ് ഇൻവെസ്റ്റ്മെന്‍റ് ഫോറത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വളർച്ചയ്ക്കും വികസനത്തിനും വമ്പൻ സാധ്യതയുള്ള നാടാണ് കേരളം. ആരോഗ്യം, വിനോദസഞ്ചാരം, വ്യവസായം, ഗവേഷണം, ആയുർവേദം, ഗതാഗതം തുടങ്ങിയ രംഗങ്ങൾ നിക്ഷേപത്തിന് തുറന്നിട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരിട്ടോ, പരോക്ഷമായോ തൊഴിൽ അവസരമുണ്ടാക്കുന്ന ചെറുതും വലുതുമായ ഏതു വ്യവസായത്തെയും സ്വാഗതം ചെയ്യും. പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നും പിണറായി വിശദീകരിച്ചു.
എണ്ണയിതര സാമ്പത്തിക രംഗമെന്ന നിലയിൽ ബഹ്റൈൻ മുന്നേറുകയാണെന്നും ഒട്ടേറെ അവസരങ്ങളാണ് തുറന്നിടുന്നതെന്നും ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി സായിദ് അൽ സയാനി പറഞ്ഞു. ഇന്ത്യൻ സ്ഥാനപതി അലോക് കുമാർ സിൻഹ, ബഹ്റൈൻ ചേംബർ ഓഫ് ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്സ് ചെയർമാൻ ഖാലിദ് അൽ മുവായിദ് വ്യവസായികളായ എം.എ യൂസഫലി, രവി പിള്ള തുടങ്ങിയവരും പങ്കെടുത്തു. ബഹ്റൈൻ-കേരള ബിസിനസ് ബന്ധം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മാധ്യമ പ്രവർത്തകൻ സോമൻ ബേബി മോഡറേറ്ററായിരുന്നു.