കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന മുരളി നാടകോത്സവത്തില്‍ സ്പാര്‍ട്ടക്കസ് ദുബായ് അവതരിപ്പിച്ച പെരുങ്കൊല്ലന്‍ എന്ന നാടകം രാഷ്ര്ടീയ കൊലപാതകങ്ങളിലേയ്ക്ക് വിരല്‍ചൂണ്ടി വേറിട്ട അനുഭവം സമ്മാനിച്ചു. നാടക പ്രവര്‍ത്തകന്‍ എ. ശാന്തകുമാര്‍ രചിച്ച ഈ നാടകം പി. പി. അഷ്റഫാണ് സംവിധാനം നിര്‍വഹിച്ചത്. എതിരാളികളെ വകവരുത്തുവാന്‍ രാഷ്ര്ടീയ പ്രവര്‍ത്തകര്‍ക്ക് ആയുധങ്ങള്‍ മെനഞ്ഞു കൊടുക്കുന്ന പെരുങ്കൊല്ലന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും നാടകത്തില്‍ അനാവരണം ചെയ്യുന്നു. പെരുങ്കൊല്ലന്‍ ദാമുവിനെയും പി. പി. അഷ്റഫും മാണിക്യം എന്ന കഥാപാത്രത്തിന് ജീവന്‍ പകര്‍ന്ന ബേബി ദില്‍ഷയും ഈ നാടകത്തില്‍ മികച്ച അഭിനയം കാഴ്ചവച്ചു.
രവിപട്ടേനയാണ് വെളിച്ചവിതാനം. സിറാജ് ദുബായ് സംഗീതവും ഹരിദാസ് ബക്കളം രംഗസജ്ജീകരണവും ക്ലിന്റ് പവിത്രന്‍ നാടകത്തിന്റെ ചമയവും നിര്‍വ്വഹിച്ചു.
അവസാന നാടകം 'ചിരി' നാളെ
നാടകോത്സവത്തിന്റെ അവസാന നാടകമായ 'ചിരി' നാളെ(ഞായർ) രാത്രി 8.30ന് അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിക്കും. ലോകത്തെ മുഴുവന്‍ കുടുകുടെ ചിരിപ്പിച്ച വിശ്വ പ്രസിദ്ധ കലാകാരന്‍ ചാര്‍ളി ചാപ്ലിന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയാണ് ചിരിയുടെ പ്രമേയം.
സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവായ ജിനോ ജോസഫാണ് ഈ നാടകത്തിന്റെ രചനയും സംവിധാനവും. ചാര്‍ളി ചാപ്ലിന്റെ ജീവചരിത്രം നര്‍മരസപ്രധാനമായിരിക്കുമെന്ന് സാമാന്യജനം കരുതുന്നുവെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്. അവരുടെ കാഴ്ചകളില്‍ അയാള്‍ സദാ ഉല്ലാസവാനും ആഹ്ലാദവാനുമായിരുന്നു. അങ്ങനെയുള്ള ഒരാള്‍ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുമെന്ന് വിശ്വസിക്കാനേ തരമുള്ളൂ. എന്നാല്‍ കയ്‌പേറിയ ജീവിതാനുഭവങ്ങളാണ് ചാര്‍ളി ചാപ്ലിന് പറയാനുള്ളത്. ജീവിതത്തിന്റെ വൈരുധ്യമാണ് ലോകം കണ്ട എക്കാലത്തെയും മികച്ച ഹാസ്യാഭിനേതാവായ ചാര്‍ളി ചാപ്ലിന് പറയാനുള്ളത്. ദാരിദ്ര്യം നിറഞ്ഞ ബാല്യകാലത്തില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്ന മഹാനായ കലാകാരന്‍ ചാര്‍ളി ചാപ്ലിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് ചിരി നാടകമെന്ന് സംഘാടകര്‍ അറിയിച്ചു.
തിങ്കളാഴ്ച രാത്രി എട്ടിന് നാടകോല്‍സവത്തിന്റെ ഫല പ്രഖ്യാപനവും പുരസ്‌കാര വിതരണവും നടക്കും.