എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്ക് പുതിയ അധ്യയന വർഷം മുതൽ ഫീസ് വർധിപ്പിക്കാമെന്ന് അധികൃതർ. സ്കൂളുകളുടെ പ്രകടന നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ 2017–18 അധ്യയന വർഷം മുതൽ 2.4 മുതൽ 4.8 ശതമാനം വരെ ഫീസ് വർധിപ്പിക്കാനാണ് സ്കൂൾ റഗുലേറ്ററി അധികൃതർ അനുമതി നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെൻ്റർ(ഡിസിഎ) ആന്വൽ എജുക്കേഷൻ കോസ്റ്റ് ഇൻഡക്സ് പുറത്തിറക്കിയതായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി(കെഎച്ച്ഡിഎ) അറിയിച്ചു. എന്നാൽ പുതിയ സ്വകാര്യ സ്കൂളുകൾക്ക് അടുത്ത മൂന്ന് വർഷത്തേയ്ക്ക് ഫീസ് വർധന സാധ്യമല്ല.
അധ്യാപകരുടെ ശമ്പളം, കെട്ടിട വാടക, അറ്റകുറ്റപ്പണികൾ, ജല–വൈദ്യുതി നിരക്ക്, മറ്റു സംവിധാനങ്ങളുടെ ചെലവ് എന്നിവ കണക്കിലെടുത്താണ് ഇൻഡക്സ് തയ്യാറാക്കിയിട്ടുള്ളത്. ഉയർന്ന നിലവാരമുള്ള(ഔട്സ്റ്റാൻഡിങ്) സ്കൂളുകൾക്ക് 4.8 ശതമാനം, വളരെ മികച്ച (വെരിഗുഡ്)–4.2, മികച്ചത് (ഗുഡ്)–3.6, സ്വീകാര്യമായവ (അക്സപ്റ്റബിൾ)–2.4, മോശം ( വീക്ക്)– 2.4, വളരെ മോശം ( വെരി വീക്ക്)– 2.4 ശതമാനം എന്നിങ്ങനെയാണ് ഫീസ് വർധിപ്പിക്കാവുന്നത്. 18 സ്കൂളുകളാണ് കഎച്ച്ഡിഎ നിലവിലെ അധ്യയന വർഷത്തിൽ(2016–17) ഔട്സ്റ്റാൻഡിങ് ആയി തിരഞ്ഞെടുത്തിട്ടുള്ളത്.
അതേസമയം, സ്കൂൾ ഫീസ് വർധന ഇന്ത്യക്കാരടക്കമുള്ള സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ അതെടുക്കാൻ തന്നെ വലിയ തുക ആവശ്യമായിരിക്കുന്നതിനാൽ, സ്കൂൾ ഫീസ് വർധന കൂടി നടപ്പിലാകുന്നതോടെ പലരും കുടുംബങ്ങളെ നാട്ടിലേയ്ക്കയക്കാനുള്ള തങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നു. ഇൗ അധ്യയന വർഷത്തോടെ യുഎഇയിൽ നിന്ന് കൂടുതൽ കുടുംബങ്ങൾ തിരിച്ചുപോകുമെന്നാണ് റിപ്പോർട്ട്.