ഒമാനിലേക്ക് കുടുംബത്തെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന വിദേശികളുടെ ശമ്പളപരിധി 600 റിയാലായി തന്നെ തുടരുമെന്ന് റോയൽ ഒമാൻ പോലീസ്. ഒമാനിൽ തൊഴിലെടുക്കുന്നവരുടെ കുടുംബത്തെ കൊണ്ടുവരാൻ ശമ്പളപരിധി കുറയ്ക്കില്ലെന്നും വ്യക്തമാക്കി. 2013 ഓഗസ്റ്റിലാണ് കുടുംബാംഗങ്ങള്‍ക്ക് വിസ ലഭിക്കാന്‍ കുറഞ്ഞത് 600 റിയാല്‍ ശമ്പളം വേണമെന്ന നിയമം നിലവില്‍ വന്നത്. ഇതുമൂലം നിരവധി വിദേശികള്‍ക്ക് വിസ ലഭിക്കാത്ത സാഹചര്യമുണ്ടായി. ഇതോടെ ജോലി ഉപേക്ഷിച്ച് പോയവരുമുണ്ട്. ശമ്പള പരിധി താഴ്ത്തി കൂടുതല്‍ വിദേശികള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരാന്‍ അവസരം ഒരുക്കണമെന്ന് ഇയ്യിടെ ശൂറാ കൗണ്‍സിൽ അംഗം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നിയമത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് റോയൽ ഒമാൻ പോലീസിന്‍റെ നിലപാട്. എണ്ണയിൽനിന്നും ലഭിക്കുന്ന വരുമാനത്തിൽ കുറവുവന്ന സാഹചര്യത്തിൽ കൂടുതൽ കുടുംബങ്ങൾ എത്തിയാൽ കൂടുതല്‍ തുക രാജ്യത്ത് ചെലവഴിക്കുമെന്നുമായിരുന്നു ശൂറാ കൌണ്‍സിലിന്‍റെ നിരീക്ഷണം. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 17,47,097 വിദേശികളാണ് ഒമാനിലുള്ളത്. ഇവരിലൂടെ 2016ന്‍റെ ആദ്യ പകുതിയില്‍ മാത്രം 213 കോടി റിയാല്‍ വിദേശത്തേക്ക് അയച്ചുതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള തൊഴില്‍ നഷ്ടവും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കലും മറ്റും മുന്നില്‍കണ്ട് കുടുംബങ്ങളെ നാട്ടിലേക്ക് അയക്കുന്ന മലയാളികളടക്കം വിദേശികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. കുടുംബങ്ങളുടെ കുറവ് ചെറുകിട വ്യാപാര സ്ഥാപനങ്ങളെ ബാധിക്കുന്നുണ്ട്.