ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തു. വാദികൾ നിറഞ്ഞൊഴുകി. ബാത്തിന മേഖലയിലാണ് കൂടുതൽ മഴ ലഭിച്ചത്. ഖുറിയാത്തിൽ വാദിയിൽ പെട്ട ആറുപേരെ രക്ഷപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ വെളിപ്പെടുത്തി.
സഹം, കാബൂറ, സുഹാർ, ശിനാസ്, റുസ്താഖ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴ ലഭിച്ചത്. മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. മസ്‌കത്തിൽ രാവിലെ മുതൽ തണുത്ത കാറ്റാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്കുശേഷം മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.