ജോർദാനിയൻ ബാലൻ ഉബൈദ സെദ്ഖി(എട്ട്)യെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജോർദാൻ സ്വദേശി നിദാൽ ഇൗസ്സ അബ്ദുല്ല അബു അലി(49)ക്ക് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിച്ച വധശിക്ഷ ഉന്നത കോടതി ശരിവച്ചു. ഭരണാധികാരിയുടെ അംഗീകാരം ലഭിച്ചാലുടൻ വധശിക്ഷ നടപ്പാക്കും.
ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഇൗ വർഷം ജനുവരിയിൽ ദുബായ് അപ്പീൽ കോടതി വിധി ശരിവച്ചു. ഇതിനെതിരെ നിദാൽ ഇൗസ്സ അബു അലി ഉന്നത കോടതിയിൽ നൽകിയ പുനർവിചാരണ ഹർജി തള്ളിക്കൊണ്ടാണ് ജഡ്ജി അബ്ദുൽ അസീസ് അബ്ദുല്ല അൽ സറൂണി വിധി ശരിവച്ചത്. ദുബായ് അറ്റോർണി ജനറൽ ഇസ്സാം ഇൗസ്സ അൽ ഹുമൈദാൻ ഉന്നത കോടതിയുടെ വിധിപ്പകർപ്പ് അന്തിമ അംഗീകാരത്തിനായി റൂളേഴ്സ് ഒാഫീസിലേയ്ക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം മേയ് 20നായിരുന്നു കേസിനാസ്പദമായ, മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. അന്നു വൈകിട്ട് ആറിന് ഷാർജ വ്യവസായമേഖലയിലെ പിതാവിൻെറ ഗ്യാരേജിനടുത്ത് നിന്ന് കുട്ടിയെ കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ദുബായ് അൽ വർഖ ഏരിയയിൽ നിന്ന് പിറ്റേന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവിൻെറ സുഹൃത്ത് കൂടിയാണ് പ്രതി. മദ്യപിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്ക് മേൽ ചുമത്തിയിരുന്നത്. ഉബൈദയെ ലൈംഗികതയ്ക്ക് ഉപയോഗിച്ച ശേഷം കൊലപ്പെടുത്തിയതായി പ്രതി നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ, കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വസമ്മതത്താലെ തൻ്റെ കൂടെ കാറിൽപോന്നതാണെന്നുമായിരുന്നു പ്രതിയുടെ മൊഴി. താൻ മാനസിക രോഗിയാണെന്നും ചെയ്തുപോയതൊന്നും ഒാർമയില്ലെന്നും പ്രതി പിന്നീട് നടന്ന വിചാരണക്കിടെ പറഞ്ഞു. എന്നാൽ കോടതി ഇതൊന്നും പരിഗണിച്ചില്ല. ഉർഫാൻ ഒമർ ആയിരുന്നു വധശിക്ഷ വിധിച്ച ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ജഡ്ജി. ഉബൈദയുടെ രക്ഷിതാക്കൾക്ക് പ്രതി 21,000 ദിർഹം നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചിരുന്നു.
വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് ഉബൈദയുടെ മാതാപിതാക്കൾ
മകനുണ്ടായ ദുർവിധിയിൽ കേഴുമ്പോഴും ഉന്നത കോടതി വധശിക്ഷ ശരിവച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ഉബൈദയുടെ മാതാപിതാക്കൾ. ദൈവത്തിന് സ്തുതി എന്നായിരുന്നു പിതാവ് ഇബ്രാഹിം സിദ്ഖിയുടെ ആദ്യ പ്രതികരണം. ഇന്ന് (27)രാവിലെ മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോഴാണ് വിധി ശരിവച്ചതിനെക്കുറിച്ച് അറിയാൻ സാധിച്ചത്. എന്നാൽ, സമൂഹ മാധ്യമങ്ങളിലൊന്നും ഇക്കാര്യം കാണാത്തതിനാൽ ഉറപ്പില്ലായിരുന്നു. പിന്നീട്, വാർത്ത സ്ഥിരീകരിച്ചതോടെ ദൈവത്തിന് സ്തുതി പറഞ്ഞു. പ്രതീക്ഷിച്ച വിധി തന്നെയാണിത്. വധശിക്ഷ നടപ്പിലാക്കാൻ കാത്തിരിക്കുന്നു. അതു പെട്ടെന്ന് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതിന് േഷം മാത്രമേ സമാധാനത്തോടെ ഉറങ്ങാൻ സാധിക്കുകയുള്ളൂ–അദ്ദേഹം പറഞ്ഞു.