എണ്ണ ഉൽപാദന നിയന്ത്രണം ഒപെക് രാജ്യങ്ങള്‍ പൂർണമായും നടപ്പാക്കിയപ്പോൾ ഒപെക് ഇതര രാജ്യങ്ങൾ വാഗ്ദാനം പാലിച്ചത് പകുതി മാത്രം. എണ്ണ വിലയിടിവ് പിടിച്ചു നിർത്താൻ ജനുവരി ഒന്നു മുതൽ പ്രതിദിനം 12 ലക്ഷം ബാരൽ കുറയ്ക്കാമെന്നായിരുന്നു ഒപെക് തീരുമാനം.
റഷ്യ ഉൾപ്പെടെയുള്ള 11 ഒപെക് ഇതര രാജ്യങ്ങൾ 5.58 ലക്ഷം ബാരൽ കുറയ്ക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഫെബ്രുവരി മാസത്തെ ഉൽപാദനം കണക്കിലെടുക്കുമ്പോൾ ഒപെക് ഇതര രാജ്യങ്ങൾ കുറച്ചത് 2.4 ലക്ഷം ബാരൽ മാത്രം. വാഗ്ദാനം ചെയ്തതിന്റെ 43 ശതമാനം മാത്രമാണിത്. റഷ്യ പ്രഖ്യാപിച്ചതിന്‍റെ പകുതി മാത്രം ഉൽപാദനം കുറച്ചപ്പോൾ ഖസാക്കിസ്ഥാൻ ഉൽപാദനം കൂട്ടുകയാണ് ചെയ്തത്. ഒപെക് ഇതര രാജ്യങ്ങളും വാഗ്ദാനത്തിൽ ഉറച്ചു നിന്നാൽ വിപണിയിൽ കാര്യമായ പ്രതിഫലനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഒപെക് തീരുമാനത്തിന്‍റെ ബലത്തിൽ ബ്രെൻഡ് ക്രൂഡ് വില മാസങ്ങളായി 50 ഡോളറിന് മുകളിൽ തുടരുകയാണ്. ഇടയ്ക്ക് 57 ഡോളർ വരെ ഉയർന്നെങ്കിലും പിന്നീട് വില താഴ്ന്നു. ബാരലിന് 51.81 ഡോളറായിരുന്നു കഴിഞ്ഞ ദിവസത്തെ വില. യുഎസ് എണ്ണവില കഴിഞ്ഞയാഴ്ച 50 ഡോളറിൽ താഴെപ്പോയിരുന്നു. വിലയിടിവ് താൽക്കാലികമാണെന്നും എണ്ണ ആവശ്യകത കൂടിയതിനാൽ വില താഴേക്കു പോകില്ലെന്നുമാണ് വിദഗ്ധരുടെ നിഗമനം. എണ്ണവില പിടിച്ചു നിർത്താൻ കഴിഞ്ഞതോടെ ജൂണിന് ശേഷവും ഒപെക് രാജ്യങ്ങൾ ഉൽപാദന നിയന്ത്രണം തുടരാനാണ് സാധ്യത.