വിദേശ തൊഴിലാളികളുടെ വൈദ്യ പരിശോധന സ്വകാര്യ കമ്പനികൾക്ക് നൽകുമെന്ന് ആരോഗ്യമന്ത്രാലയ അധികൃതർ. സ്വകാര്യ കമ്പനികളുടെ സഹകരണത്തിൽ പുതിയ മെഡിക്കൽ സെന്ററുകൾ പണിയുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ സെന്ററുകളുടെ ചുമതല വഹിക്കുന്ന ഡോക്ടർ ഹുസൈൻ അൽറന്ദ് അറിയിച്ചു.
തൊഴിലാളികളുടെ വൈദ്യപരിശോധനയ്ക്കായി തുറക്കുന്ന മെഡിക്കൽ സെന്ററുകൾക്കുള്ള ഔദ്യോഗിക ടെണ്ടർ മന്ത്രാലയം ഉടൻ വിളിക്കും. പുതിയ വൈദ്യ പരിശോധന കേന്ദ്രങ്ങൾ തുടങ്ങുന്നതിനുള്ള മാർഗ നിർദേശങ്ങളും രൂപരേഖയും മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് ആവശ്യമുള്ള ഡോക്ടർമാരേയും സാങ്കേതിക ജീവനക്കാരെയും മന്ത്രാലയം നൽകും. വൈദ്യ പരിശോധനയുടെ നിരക്ക് കൂട്ടാതെ ആയിരിക്കും സ്വകാര്യ സ്ഥാപനങ്ങൾക്ക് പരിശോധനയുടെ ചുമതല നൽകുക. ആരോഗ്യ മന്ത്രാലയ അധികൃതരുടെ നിരീക്ഷണത്തിലും മേൽനോട്ടത്തിലുമായിരിക്കും സ്വകാര്യ മേഖയിലെ ആരോഗ്യ പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കേണ്ടതെന്നു ഡോ. ഹുസൈൻ വ്യക്തമാക്കി.
വൈദ്യപരിശോധന വ്യക്തമാക്കുന്ന രേഖകളിലോ ഈടാക്കുന്ന നിരക്കിലോ തിരിമറിയോ തട്ടിപ്പോ നടത്തുന്നതു തടയാൻ മന്ത്രാലയ സമിതി സ്ഥാപനങ്ങളെ നിരീക്ഷിക്കും. ധനകാര്യ മന്ത്രാലയവും വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട വരുമാനം വിലയിരുത്തും. ഈ വര്ഷം തന്നെ പുതിയ സെന്ററുകൾ തുറക്കാനാണ് പദ്ധതിയെന്ന് ഡോക്ടർ. ഹുസൈൻ വെളിപ്പെടുത്തി.
സെന്ററുകളുടെ സേവനങ്ങൾ തരംതിരിച്ചായിരിക്കും നിരക്ക് നിശ്‌ചയിക്കുക. മെഡിക്കൽ പരിശോധന കഴിഞ്ഞു, അതിവേഗത്തിൽ ഫലം ലഭിക്കുന്ന സംവിധാനവും സാധാരണ ഗതിയിൽ ഫലം നൽകുന്ന സംവിധാനവും നിലനിറുത്തും. പഞ്ച , സപ്ത നക്ഷത്ര സേവനങ്ങൾ എന്നിങ്ങനെ മെഡിക്കൽ പരിശോധനയെ വേർതിരിക്കും. ഒരാൾക്ക് മുൻകൂട്ടി ബുക്ക് ചെയ്തു സമയനഷ്ടം കൂടാതെ പരിശോധനാ പ്രക്രിയകൾ പൂർത്തിയാക്കുന്നതിനു നിരക്ക് കൂടുതലായിരിക്കും. നിർദിഷ്ട നിരക്കിൽ നിന്നും ഒരാൾക്ക് 270 ദിര്ഹം വീതം മന്ത്രാലയത്തിൽ അടയ്‌ക്കേണ്ടി വരും.
പുതിയ വിസ പാസ്‌പോർട്ടിൽ പഠിക്കുന്നതിനും നിലവിലുള്ള വിസ പുതുക്കുന്നതിനും ആവശ്യമായ വിദേശ തൊഴിലാളികളുടെ മെഡിക്കൽ പരിശോധന 'ദേശീയ ആരോഗ്യ സുരക്ഷ'യുടെ ഭാഗമായാണ് മന്ത്രാലയം പരിഗണിക്കുന്നത്. അതുകൊണ്ടാണ് പുതിയ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ മന്ത്രാലയം പങ്കുവഹിക്കുന്നതെന്നും ഡോ. ഹുസൈൻ സൂചിപ്പിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ദുബായ് മുതൽ ഫുജൈറ വരെയുള്ള എമിറേറ്റുകളിൽ പുതിയ മെഡിക്കൽ സെന്ററുകൾ തുറയ്ക്കാൻ സ്വാകാര്യ മേഖലയിലെ നിക്ഷേപകർക്ക് സാധിക്കും.