ദുബായില്‍ കന്നിക്കാരായ ഡ്രൈവിങ് ലൈസൻസുകാർ വാഹനാപകടങ്ങളുടെ എണ്ണം കൂട്ടിയതായി ഗതാഗത വകുപ്പ്. ദുബായ് റോഡുകളിൽ 49 പേരുടെ ജീവൻ പൊലിയാൻ ഇടയാക്കിയ അപകടങ്ങളുടെ കാരണക്കാർ പുതുതായി ലൈസൻസ് കിട്ടിയവരായിരുന്നുവെന്നാണ് കണ്ടെത്തല്‍.
കഴിഞ്ഞ വർഷമുണ്ടായ വാഹനാപകടങ്ങളിൽ ദുബായ് എമിറേറ്റിൽ 198 ആളുകളാണ് മരിച്ചത്. മൊത്തം ഉണ്ടായ അപകടങ്ങളിൽ 24.7 ശതമാനം പുത്തൻ ഡ്രൈവിങ് ലൈസൻസുകാരുടെ പരിചയക്കുറവു കൊണ്ട് സംഭവിച്ചതാണ്. തൊഴിൽപരമായ കാരണങ്ങളാൽ കൂടുതൽ സമയം വാഹനമോടിക്കേണ്ടിവരുന്ന ഏഷ്യൻ രാജ്യക്കാരാണ് അപകടങ്ങളുണ്ടാക്കുന്നതെന്ന് ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഓപ്പറേഷൻ അഫേഴ്‌സ് ഡെപ്പ്യൂട്ടി ഡയറക്ടർ മേജർ മുഹമ്മദ് സൈഫ് അൽ സഫീൻ അറിയിച്ചു. ഇരുചക്രവാഹനക്കാരും ഭാരവാഹനങ്ങളുമായി ദീർഘദൂരയാത്രയ്ക്ക് ഇറങ്ങിയവരും അപകടമുണ്ടാക്കുന്നതില്‍ മുന്നിലുണ്ട്.
ഡ്രൈവിങിലെ പരിചയവും പ്രാപ്തിയും വാഹനമോടിക്കുന്നതിൽ പ്രധാന ഘടകമാണ്. പുത്തൻ ലൈസൻസുകാരുടെ അപകടങ്ങളിലും ഇന്ത്യ, പാക്കിസ്ഥാന്‍ രാജ്യക്കാരാണ് മുന്നിലുള്ളത്. സ്വദേശികളാണ് മൂന്നാം സ്ഥാനത്ത്. അപകടമുണ്ടാക്കുന്നവരുടെ പട്ടിക അതത് കോണ്‍സുലേറ്റില്‍ പ്രസിദ്ധീകരിക്കാനും ധാരണയായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.