എൻ്റെ ജനത, എല്ലാവർക്കും വേണ്ടി ഒരു നഗരം എന്ന ദുബായ് സർക്കാരിൻ്റെ പദ്ധതിയിൽ പങ്കാളിയായിക്കൊണ്ട് മോറിസൺ മേനോൻ 14 പേജുള്ള അരലക്ഷം ഡെസ്ക് ടോപ് കലണ്ടറുകൾ വിതരമം ചെയ്തു. രണ്ടായിരത്തി ഇരുപതോടെ ദുബായിയെ ഭിന്നശേഷി സൗഹൃദ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് കലണ്ടറിലൂടെ അടയാളപ്പെടുത്തുന്നത്. വിവിധ സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, എംബസികൾ, കോൺസുലേറ്റുകൾ, ട്രേഡ് മിഷനുകൾ, നിയമസ്ഥാപനങ്ങൾ, ഒാഡിറ്റിങ് സ്ഥാപനങ്ങൾ, ബിസിനസ് ആൻഡ് മാനേജ്മെൻ്റ് കൺസൾട്ടിങ് സ്ഥാപനങ്ങൾ, പ്രധാന കോർപറേറ്റ് കമ്പനികൾ, മാധ്യമസ്ഥാപനങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിൽ കലണ്ടറുകൾ വിതരണം ചെയ്തു.
ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ടതാണ് ഇൗ പദ്ധതി. സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും രാഷ്ട്രനിർമാണത്തിൽ ക്രിയാത്മക പങ്കാളിത്തം വഹിക്കാനും മോറിസൺ മേനോൻ പ്രതിജ്ഞാബദ്ധമാണെന്ന് ഗ്രൂപ്പ് സിഇഒ ഖാലിദ് അൽ ഷംസ് പറഞ്ഞു. മോറിസൺ മേനോൻ മെസ്യൂൾ(മോറിസൺ മേനോൻ പ്രതിബദ്ധത) എന്ന പേരിലാരംഭിച്ച പരിപാടിക്ക് കീഴിൽ സർക്കാരുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ഉത്തരവാദിത്തമുള്ള സാമൂഹിക സ്ഥാപനം എന്ന നിലയ്ക്ക് സർക്കാർ സംരംഭങ്ങളിൽ സജീവ പങ്കാളിത്തത്തോടെ പിന്തുണ ഉറപ്പാക്കുകയാണ് മോറിസൺ മേനോൻ്റെ ലക്ഷ്യമെന്ന് പാർട്ണറും കോർപറേറ്റ് കമ്യൂണിക്കേഷൻസ് തലവനുമായ സുധീർകുമാർ പറഞ്ഞു. 2013ൽ ദുബായ് എക്സ്പോ 2020 പ്രഖ്യാപനം, 2015ൽ ദുബായ് എക്സ്പോ എന്നിവയ്ക്ക് പിന്തുണ നൽകി. ബിസിനസ് ലക്ഷ്യങ്ങൾക്കുപരി സാമൂഹിക മുന്നേറ്റത്തിന് ക്രിയാത്മകമായി സംഭാവനകൾ നൽകിവരുന്ന കമ്പനിയാണിത്.