റിയാദ് : സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ഇക്കഴിഞ്ഞ ജനുവരിയിൽ സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ 6.7 ശതമാനം കുറവ്. 1,261 കോടി റിയാലാണ് ജനുവരിയിൽ വിദേശികൾ സ്വദേശത്തേക്ക് അയച്ചത് . കഴിഞ്ഞ ഡിസംബറിൽ ഇത് 1,352 കോടി റിയാലായിരുന്നു. 90.7 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ പണമയക്കൽ കുറഞ്ഞെങ്കിലും 12 മാസത്തെ ശരാശരി വെച്ചുനോക്കുമ്പോൾ ജനുവരിയിലെ പണമയക്കൽ കൂടുതലാണ്. വിദേശികളുടെ ശരാശരി പ്രതിമാസ പണമയക്കൽ 1,175 കോടി റിയാലാണ്.
പോയ വർഷം വിദേശികൾ 15,190 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. 2015-ൽ ഇത് 15,690 കോടി റിയാലായിരുന്നു. സൗദികൾ വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ ജനുവരിയിൽ 13.4 ശതമാനം വർധനവുണ്ട്. ജനുവരിയിൽ 495 കോടി റിയാലായിരുന്നു സൗദികളുടെ റെമിറ്റൻസ്. ഡിസംബറിൽ ഇത് 437 കോടി റിയാൽ മാത്രമായിരുന്നു.
2016 ഒക്‌ടോബറിനു ശേഷം സൗദികളുടെ റെമിറ്റൻസ് ഇത്രയും വർധിക്കുന്നത് ആദ്യമാണ്. ഒക്‌ടോബറിൽ റെമിറ്റൻസ് 536 കോടിയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 2017 ജനുവരിയിൽ സൗദികളുടെ റെമിറ്റൻസിൽ എട്ടര ശതമാനം കുറവുണ്ട്. 2016 ജനുവരിയിൽ സ്വദേശികളുടെ റെമിറ്റൻസ് 541 കോടി റിയാലായിരുന്നു.