വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതു മൂലമാണ് അപകടങ്ങളിൽ പകുതിയും സംഭവിച്ചതെന്ന് ഗതാഗത വകുപ്പധികൃതർ. കഴിഞ്ഞവർഷം ദുബായ് റോഡുകളിലുണ്ടായ അപടകങ്ങളിൽ 148 പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണം മൊബൈൽ ഫോൺ ആയിരുന്നു.
ഒരുകൈയിൽ വളയവും മറുകൈയിൽ മൊബൈൽ ഫോണും പിടിച്ചാണ് പലരും ഡ്രൈവ് ചെയ്യുന്നത്. ചാറ്റിങും സന്ദേശം അയക്കലും വാർട്സ് ആപ് ഇടപെടലും കാരണം വാഹനമോടിക്കുന്നതിൽ പൂർണ ശ്രദ്ധചെലുത്താനാകുന്നില്ല. നാല് സെക്കൻഡ് മാത്രമാണ് ഇതിനായി ചെലവിടുന്നതെങ്കിലും അതിനിടയ്ക്ക് അപകടം സംഭവിച്ചിരുക്കുമെന്നു കഴിഞ്ഞവർഷത്തെ അപകടങ്ങൾ വിലയിരുത്തി ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഓപ്പറേഷൻ അഫേഴ്‌സ് ഡെപ്പ്യൂട്ടി ഡയറക്ടർ മേജർ മുഹമ്മദ് സൈഫ് അൽസഫീൻ പറഞ്ഞു.
60,000 നിയലംഘനങ്ങളാണ് വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചതിന് പോയവർഷം രേഖപ്പെടുത്തിയത്. മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും ഒരു വിലയും കൽപ്പിക്കാത്ത ഇവരുടെ എണ്ണത്തിലുള്ള വർധന ആശങ്കയുളവാക്കുന്നതാണെന്ന് അൽ സഫീൻ അഭിപ്രായപ്പെട്ടു.
വാഹനമോടിക്കുമ്പോഴും തനിക്ക് മൊബൈൽ സന്ദേശം നോക്കാനും അയക്കാനും കഴിയുമെന്ന ആത്മവിശ്വാസമാണ് പലരെയും ഭരിക്കുന്നത്. ഈ ധാരണ മിഥ്യയാണെന്ന് ബോധ്യപ്പെടുക അപകടങ്ങളിൽ അക പ്പെടുമ്പോഴായിരിക്കും. കാഴ്ച്ചയാണ് വാഹനമോടിക്കുമ്പോൾ ഒരാൾക്ക് അവശ്യം വേണ്ടത്. ഒരുവേള ദൃഷ്ടി തെറ്റുമ്പോൾ അതു ദുരന്തത്തിലായിരിക്കും പതിക്കുകയെന്നു അദ്ദേഹം ഓർമിപ്പിച്ചു.
സിഗ്നലുകളിലും മറ്റും വാഹനം നിർത്തുമ്പോൾ ഒരാൾക്ക് അത്യവശ്യമെങ്കിൽ മൊബൈൽ നോക്കാം. എന്നാൽ പച്ചവെളിച്ചും തെളിഞ്ഞിട്ടും വാഹനം നിർത്തി മൊബൈലിൽ പരതുന്നത് പിഴശിക്ഷ ലഭിക്കുന്ന നിയമലംഘനമാണ്.
198 ആളുകൾ കഴിഞ്ഞവർഷം വാഹനാപകടങ്ങളിൽ ദുബായിൽ മരിച്ചു. പ്രധാനമായും അഞ്ചു നിയമലംഘനങ്ങളാണ് ഇവരുടെ ജീവൻ അപഹരിക്കപ്പെടാൻ ഇടയാക്കിയത്. വാഹനം നിയന്ത്രിക്കാൻ കഴിയാതിരിക്കുക (42 മരണം) , മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതിരിക്കുക ( 38 മരണം ) , പൊടുന്നനെ ഓടുന്ന ലൈനിൽ നിന്നു വാഹനം തെന്നുക (12 മരണം ), അമിതവേഗം (15 മരണം ), അശ്രദ്ധയോടെയും അലക്ഷ്യമായും വാഹനമോടിക്കുക (12 ). ഈ അപകടങ്ങൾ സൃഷ്ടിക്കുന്നതിലെല്ലാം മൊബൈൽ ഫോൺ പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്കുവഹിച്ചിട്ടുണ്ടെന്നു അൽസഫീൻ വ്യക്തമാക്കി.
യുഎഇയിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിൽ മുന്നിൽ ഏഷ്യൻ രാജ്യക്കാരാണെന്നു യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തി.
2016 ൽ 3.22 ലക്ഷം നിയമലംഘനങ്ങളാണ് ഇന്ത്യക്കാർ അടക്കമുള്ള ഏഷ്യൻ രാജ്യക്കാർക്കെതിരെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ചുമത്തിയത്. ട്രാഫിക് നിയമം തെറ്റിക്കുന്നതിൽ തൊട്ടടുത്ത സ്ഥാനം സ്വദേശികൾക്കാണ്. കഴിഞ്ഞവർഷം 1 .69 ലക്ഷത്തിലധികം നിയലംഘനങ്ങളാണ് തദ്ദേശീയരുടെ പേരിലുള്ളത്.