കുവൈത്തില്‍ വിദേശികൾക്ക് മെഡിക്കൽ സേവനത്തിനുള്ള ഫീസ് വർധന സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. നിർദേശങ്ങൾ അടങ്ങിയ ഫയലിൽ ആരോഗ്യമന്ത്രി ഡോ.ജമാൽ അൽ ഹർബി ഒപ്പുവക്കുന്നതോടെ വർധന പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.
നിരക്ക് വർധന ഫെബ്രുവരിയിൽ നടപ്പാക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും അന്തിമ തീരുമാനം നീട്ടിവക്കുകയായിരുന്നു. താമസിയാതെ നിരക്ക് വർധന പ്രാബല്യത്തിൽ വരുത്തും. എന്നാല്‍ വർധന വേണമെന്നും വേണ്ടെന്നും സംബന്ധിച്ച് എംപിമാർക്കിടയിൽ ഭിന്നാഭിപ്രായം തുടരുകയാണ്. നിരക്കുവര്‍ധനയില്‍നിന്ന് അറബ് വംശജരെ ഒഴിവാക്കണമെന്നതാണ് മൂന്നാമതൊരു വിഭാഗത്തിൻറെ ആവശ്യം. മറ്റു ജിസിസി രാജ്യങ്ങളെക്കാള്‍ മെച്ചപ്പെട്ട സംവിധാനവും സൌകര്യങ്ങളുമാണ് വിദേശികൾക്ക് കുവൈത്തിൽ നൽകുന്നതെന്നാണ് വിശദീകരണം.
നിർദിഷ്ട വർധന നടപ്പാക്കിയാൽ പോലും അത് യഥാർഥ ചെലവിന്‍റെ അടുത്തുപോലും എത്തില്ലെന്ന് സർക്കാർ വ്യക്തമാക്കി. വർധന നടപ്പാക്കിയാൽ നടപ്പു സാമ്പത്തിക വർഷം സർക്കാറിന് 33 ലക്ഷം ദിനാര്‍ ലാഭിക്കാനാകും. ചികിത്സാ സൌകര്യം ഒരുക്കാൻ സർക്കാർ ചെലവ് അതിന്‍റെ എത്രയോ ഇരട്ടിയാണെന്നും അധികൃതർ പറയുന്നു.