വ്യാപാര സ്ഥാപനങ്ങളിൽ പതിവായി ചെന്ന് ഉടമകളോടും ജോലിക്കാരോടും സൗഹൃദം നടിച്ച് പണം തട്ടിയെടുത്ത മലയാളി യുവാവ് മുങ്ങി. ദെയ്റയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് പത്തായിരത്തോളം ദിർഹം തട്ടിയെടുത്ത ശേഷം കോഴിക്കോട് സ്വദേശിയായ യുവാവ് നാട്ടിലേയ്ക്ക് മുങ്ങിയത്.നായിഫിലെ ഒരു ബാർബർ ഷോപ്പിൽ നിന്നാണ് യുവാവ് ഏറ്റവുമൊടുവിൽ ആയിരം ദിർഹം തട്ടിയെടുത്തത്.
ഇവിടെ രണ്ട്മൂന്നു തവണ ചെന്ന് ജോലിക്കാരനായ ഉത്തരേന്ത്യക്കാരനെ പരിചയപ്പെടുകയും സൗഹൃദത്തിലേർപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ചെന്ന് മുടിയും താടിയുമെടുത്തു. ഇതിൻ്റെ നിരക്ക് നൽകാനായി 1,000 ദിർഹത്തിന് ചേഞ്ച് ഉണ്ടോ എന്നു ചോദിച്ചപ്പോൾ ഉത്തരേന്ത്യക്കാരൻ 500 ദിർഹമിൻ്റെ രണ്ട് നോട്ടുകൾ കൊടുത്തു. തുടർന്ന് ഉത്തരേന്ത്യക്കാരൻ്റെ ശ്രദ്ധ തെറ്റിയപ്പോൾ വിദഗ്ധമായി കടന്നുകളയുകയായിരുന്നു. വന്നയുടനെ ചാർജ് ചെയ്യാൻ വച്ചിരുന്ന ഇയാളുടെ ഫോൺ പോലും എടുക്കാതെയായിരുന്നു മടങ്ങിയത്. എന്നാൽ, ഇത് വ്യാജ ഫോണാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മാസാവസാനം കടയുടമയ്ക്ക് നൽകേണ്ടുന്ന പണമാണ് നഷ്ടമായത്.
തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഉത്തരേന്ത്യക്കാരൻ ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലുമായി. ഇതേ തുടർന്ന് ഇയാളുടെ പരിചയക്കാരായ ചില മലയാളി യുവാക്കൾ മുങ്ങിയ ആളുടെ നാട്ടിലെ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും അവരെല്ലാം കൈ മലർത്തുകയായിരുന്നു. ഇതുപോലെ, ദെയ്റയിലെ മറ്റു വ്യാപാരികളെയും ഇയാൾ പറ്റിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെടുമെന്ന് ഉത്തരേന്ത്യക്കാരൻ പറഞ്ഞു.