ദുബായ് : യുവ സോഫ്റ്റ് വെയർ എൻജിനീയർമാരിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മലയാളി യുവാവ് യുഎഇയിൽ നിന്ന് മുങ്ങി. പ്രമുഖ കമ്പനിയുടെ ഒാഫീസിൽ എെടി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന കൊല്ലം മുളങ്കണ്ടം കൈരളി നഗർ സ്വദേശി ദീപക് കൃഷ്ണയാണ് ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് സഹപ്രവർത്തകരിൽ നിന്ന് മൂന്ന് കോടിയിലേറെ രൂപ(17.5 ലക്ഷം ദിർഹം) കൈക്കലാക്കി ഇന്ത്യയിലേയ്ക്ക് മുങ്ങിയത്.
തട്ടിപ്പിനിരയായ കൊല്ലം സ്വദേശികൾ ദീപു അരവിന്ദ്, ഷിജു ദാസ് മഞ്ജുഷ, ജനേഷ് ഹരി, രവികുമാർ, തിരുവനന്തപുരം സ്വദേശി അൻസാർ അബ്ദുൽവാഹിദ്, ഗുജറാത്ത് സ്വദേശിനി സവിതാ ചാച്യ എന്നിവർ ദുബായ് പൊലീസ്, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, കൊല്ലം പൊലീസ് എന്നിവർക്ക് ഇതുസംബന്ധിച്ച് പരാതി നൽകി.
2011 ജനുവരിയിലാണ് തട്ടിപ്പിന് കാരണമായ സംഭവത്തിന് തുടക്കം. പരാതിക്കാരുടെ കൂടെ ജോലി ചെയ്തിരുന്ന ദീപക് കൃഷ്ണ കോഴിക്കോട്ടെ പ്രമുഖ ബിജെപി നേതാവിൻ്റെ സഹോദരി പുത്രൻ എന്ന് സ്വയം പരിചയപ്പെടുത്തിയായിരന്നു എല്ലാവരുമായി വേഗം അടുത്തത്. രണ്ട് വർഷത്തിന് ശേഷം ഇൗ കമ്പനിയിലെ ജോലി രാജിവച്ച ദീപക് താനൊരു റിയൽ എസ്റ്റേറ്റ് കമ്പനി തുടങ്ങുകയാണെന്നും അതിലേയ്ക്ക് ഒാഹരി തന്നാൽ വൻ ലാഭം തിരിച്ചു നൽകാമെന്നും സഹപ്രവർത്തകരെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതു മുഖവിലയ്ക്കെടുത്ത് പലരും ആദ്യം ചെറിയ തുകകൾ ദീപകിന് നൽകി. ഇതിന് ബദലായി എല്ലാവർക്കും ദീപക് സെക്യുരിറ്റി ചെക്കും കൈമാറിയിരുന്നു. കൂടാതെ, എല്ലാ മാസവും ചെറിയ തുക ലാഭവിഹിതമായും നൽകി. ഇതോടെ ദീപക്കിൻ്റെ നിർദേശപ്രകാരം കൂടുതൽ ലാഭം കിട്ടാൻ വേണ്ടി വൻ തുകകൾ പലരും ബാങ്ക് വായ്പയെടുത്ത് നൽകുകയായിരുന്നു. ഒന്നര ലക്ഷം മുതൽ അഞ്ച് ലക്ഷത്തോളം ദിർഹം വരെയാണ് പലരും കൈമാറിയത്.
ബിസിനസ് നഷ്ടത്തിലാണെന്ന പേരിൽ 2014 അവസാനത്തോടെ ലാഭവിഹിതം നൽകുന്നത് ദീപക് നിർത്തലാക്കുകയും എല്ലാവരുടെയും മൂലധനം മൂന്ന് മാസത്തിനകം തിരിച്ച് നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ, ഇതിനിടെ പരാതിക്കാർ നടത്തിയ അന്വേഷണത്തിൽ, ദീപക്കിൻ്റെ പേരിൽ റിയൽ എസ്റ്റേറ്റ് കമ്പനി പ്രവർത്തിക്കുന്നില്ലെന്നും ദുബായിൽ മറ്റൊരു ബിസിനസിലും ഇയാൾ പങ്കാളിയല്ലെന്നും തങ്ങൾ ഇതുവരെ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും മനസ്സിലായി. മാത്രമല്ല, എല്ലാവരുടെയും പണം ഇയാൾ ഇന്ത്യയിലേയ്ക്ക് അയച്ചതായും കണ്ടെത്തി.
ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ നാട്ടിലെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എല്ലാവരെയും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതേ തുടർന്നാണ് എല്ലാവരും ചേർന്ന് തങ്ങളുടെ കൈവശമുള്ള ചെക്കുകൾ ബാങ്കിൽ നിക്ഷേപിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തത്. ദുബായ് പൊലീസ് ദീപകിനെ അറസ്റ്റ് ചെയ്തു പാസ്പോര്‍ട് കസ്റ്റഡിയിലെടുത്തു. അഞ്ച് കേസുകളാണ് ദീപക്കിൻ്റെ പേരിൽ ചുമത്തിയത്. ഇതിൽ രണ്ട് കേസുകളിൽ പിഴയും ആറ് മാസം വീതവും മറ്റു രണ്ട് കേസുകളിൽ രണ്ട് മാസം വീതം തടവും കോടതി ശിക്ഷ വിധിച്ചു. പിന്നീട്, ജയിൽ മോചിതനായ ദീപക് വ്യാജ പാസ്പോർട് ഉപയോഗിച്ചാണ് ഇന്ത്യയിലേയ്ക്ക് കടന്നതെന്ന് പരാതിയിൽ പറഞ്ഞു.
കേരളത്തിലെത്തിയ ദീപക് രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ തൻ്റെ പുതിയ ടെലിവിഷൻ ചാനലിന് തുടക്കമിട്ടതായും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ദീപക്കിൻ്റെ കൊല്ലത്ത് വീട് അടഞ്ഞുകിടക്കുകയാണ്. കൊച്ചിയിലുള്ള സഹോദരിയെയും ഭർത്താവിനെയും ഫോൺ വിളിച്ച് കാര്യം പറഞ്ഞപ്പോൾ തങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു മറുപടി. സഹപ്രവർത്തകരെ കൂടാതെ, യുഎഇയിലെ ഒട്ടേറെ ഇന്ത്യക്കാരെ ദീപക് ഇതുപോലെ വഞ്ചിച്ചതായും പരാതിയിൽ പറയുന്നു. എന്നാൽ, ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ കൊല്ലം പൊലീസ് ഇതുവരെ തയ്യാറാകുന്നില്ലെന്ന് ദീപു അരവിന്ദ് മനോരമഒാൺലൈനിനോട് പറഞ്ഞു. ഒരേ ഒാഫീസിൽ ജോലി ചെയ്യുകയും ഒന്നിച്ച് താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന ഒരാളെന്ന നിലയ്ക്ക് ദീപക്കിനെ വിശ്വസിച്ചുപോയതാണ് തങ്ങളുടെ തെറ്റെന്നും വൻ തുകകൾ നഷ്ടമായതോടെ ബാങ്കു വായ്പകൾ തിരിച്ചടക്കാൻ വഴിയില്ലാതെ പ്രതിസന്ധിയിലാണെന്നും ദീപു അരവിന്ദ് പറഞ്ഞു.