സൗദി അരാംകൊ പ്ലാൻ്റിലെ ഒരു എണ്ണ പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് അപകടത്തിൽ ഒരു വിദേശ തൊഴിലാളി മരിക്കുകയും സ്വദേശിയടക്കം മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. റാസ്തന്നൂറയിലേക്കുള്ള പൈപ്പ്‌ലൈനിൻ്റെ 30 കിലോമീറ്റർ അകലെ ബഖീഖിൽ പണി നടക്കുന്നിടത്താണ് വൻതോതിൽ എണ്ണച്ചോർച്ചയുണ്ടായത്. മരിച്ച തൊഴിലാളി വിദേശ കോൺട്രാക്ട് കമ്പനി ജീവനക്കാരനാണ്.
പരുക്കേറ്റവരിൽ ഒരാൾ സൗദി അരാംകോ ഉദ്യോഗസ്ഥനും മറ്റു രണ്ടു പേർ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരായ വിദേശികളുമാണ്. അരാംകോയിലെ ദ്രുതകർമ സേനാവിഭാഗം സ്ഥലത്തെത്തി ചോർച്ച നിയന്ത്രിച്ചു. പരുക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേർ ആശുപത്രി വിട്ടു. ചികിത്സയിൽ തുടരുന്നയാൾ അപകട നില തരണം ചെയ്തതായും കമ്പനി വൃത്തങ്ങൾ അറിയിച്ചു.