ഷാർജയിൽ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍കരിക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. എമിറേറ്റിലെ 80,000 തൊഴിലാളികളുടെ പുരോഗതി ലക്ഷ്യമിട്ട് തൊഴിലാളി ക്ഷേമ വകുപ്പാണ് വിവിധ ഭാഷകളിൽ ബോധവൽക്കരണം ഊർജിതമാക്കുന്നത്.
തൊഴിലാളികളുടെ അവകാശങ്ങള്‍ എന്താണെന്ന് അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനാണ് ഊന്നല്‍ നല്‍കുക. ഒപ്പം തൊഴിലുടമകൾ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളും തൊഴിലാളികളുടെ അവകാശങ്ങൾ വകവച്ചു കൊടുക്കേണ്ടതിന്‍റെ പ്രാധാന്യവും തൊഴിലുടമകളെ ബോധ്യപ്പെടുത്തും. തൊഴിൽപരമായ അജ്ഞത മൂലം അവകാശങ്ങൾ പാഴായിപ്പോകാതിരിക്കാൻ കൂടിയാണിത്. വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരുടെ തൊഴിൽ സുരക്ഷിതത്വവും തൊഴിലാളി ക്ഷേമ വകുപ്പ് ഉറപ്പാക്കും. തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് അവർക്കായി പ്രത്യേക പാർക്കുകളും പണിയുന്നുണ്ട്. ലേബർ ക്യാംപുകളുടെ എണ്ണമനുസരിച്ചാണ് അനുബന്ധ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.
തൊഴിലാളികളുടെ പാർപ്പിടങ്ങൾ പരിശോധിച്ച് ന്യൂനതകൾ പരിഹരിക്കും. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് താമസ, തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും വ്യക്തമാക്കുന്നു. തൊഴിൽപുരോഗതിക്കും തൊഴിൽ തർക്കങ്ങൾ കുറയ്ക്കുന്നതിനും സ്‌പോൺസർമാർ ജോലിക്കാരുമായി ഇടപഴകുകയും യോഗം ചേരുകയും വേണമെന്ന് സാലിം സ്പോൺസർമാരെ ഓർമിപ്പിച്ചു.